കോട്ടയം: എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കലഞ്ഞൂർ മധു പുറത്ത്. പകരം കെബി ഗണേഷ് കുമാർ ഡയറക്ടർ ബോർഡ് അംഗമാകും. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് കലഞ്ഞൂർ മധുവിന് സ്ഥാനം നഷ്ടമായത്. മന്ത്രി കെ എൻ ബാലഗോപാലിന്റെ മൂത്ത സഹോദരനായ മധു 26 വർഷമായി ഡയറക്ടർ ബോർഡ് അംഗമാണ്.
ഇന്ന് മധുവിനെ ഡയറക്ടർ ബോർഡിൽ നിന്ന് നീക്കം ചെയ്യാൻ ജനറൽ സെക്രട്ടറി തീരുമാനിച്ചതിനു പിന്നാലെ 300 അംഗ പ്രതിനിധി സഭയിൽ നിന്ന് ആറു പേർ ഇറങ്ങിപ്പോയി. കലഞ്ഞൂർ മധു, പ്രശാന്ത് പി കുമാർ, മാനപ്പള്ളി മോഹൻ കുമാർ, വിജയകുമാരൻ നായർ, രവീന്ദ്രൻ നായർ, അനിൽകുമാർ എന്നിവരാണ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. മന്നം വിഭാവനം ചെയ്ത നിലപാടുകളിൽ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചെന്നും എൻഎസ്എസിൽ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലയില്ലെന്നും കലഞ്ഞൂർ മധു പറഞ്ഞു.അതേസമയം സംഘടനയിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് എൻ എസ് എസ് നേതൃത്വം വ്യക്തമാക്കി. ബജറ്റും ഡയറക്ടർ ബോർഡ് യോഗവും സുഗമമായി നടക്കുന്നെന്നും നേതൃത്വം വിശദീകരിച്ചു. കുറച്ചു നാൾ മുമ്പ് എൻഎസ്എസ് രജിസ്ട്രാർ ആയിരുന്ന ടി എൻ സുരേഷിനോടും രാജി ചോദിച്ചു വാങ്ങിയിരുന്നു.