പത്തനംതിട്ട: കലഞ്ഞൂർ സ്വദേശി നൗഷാദിന്റെ തിരോധാനത്തിൽ നിർണായക തെളിവ് പൊലീസിന് ലഭിച്ചു. നൗഷാദിന്റെതെന്ന് സംശയിക്കുന്ന രക്തക്കറ പുരണ്ട ഷർട്ടിന്റെ ഭാഗങ്ങൾ കത്തിച്ചു നിലയിൽ കണ്ടെത്തി. അതിനിടെ കൊലപാതകത്തിൽ സുഹൃത്തിന്റെ സഹായവും ലഭിച്ചിട്ടുണ്ടെന്ന് നൗഷാദിന്റെ ഭാര്യ അഫ്സാന വെളിപ്പെടുത്തിയിരുന്നു.
മൃതദേഹം സുഹൃത്തിന്റെ പെട്ടി ഓട്ടോറിക്ഷയിലാണ് കൊണ്ടുപോയതെന്നാണ് അഫ്സാന പറയുന്നത്.യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നസീർ എന്നയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തന്റെ പെട്ടി ഓട്ടോറിക്ഷയിൽ മൃതദേഹം കൊണ്ടുപോയെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് നസീർ പ്രതികരിച്ചു. തനിക്ക് സ്വന്തമായി ഓട്ടോയില്ലെന്നും വാഹനം ഓടിക്കാൻ അറിയില്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.വ്യാജമൊഴി നൽകി തന്നെ കുടുക്കാനാണ് ശ്രമം. നൗഷാദിനെ ഒരു തവണ ജോലിക്കായി ഒപ്പം കൊണ്ടുപോയിട്ടുണ്ടെന്നും അല്ലാതെ മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നും നസീർ വ്യക്തമാക്കി.
നൗഷാദിന് വാടക വീട് ശരിയാക്കിക്കൊടുത്ത ബ്രോക്കറെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അഫ്സാനയെ നുണ പരിശോധനയടക്കം നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് പൊലീസ്.നൗഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യ അഫ്സാനായെ റിമാൻഡ് ചെയ്തിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പരുത്തിപ്പാറയിലെ വാടകവീട്ടിൽ ഇന്നലെ തെളിവെടുപ്പ് നടത്തിയെങ്കിലും മൃതദേഹവിശിഷ്ടം കണ്ടെത്താനായില്ല. ഒന്നര വർഷം മുൻപ് കലഞ്ഞൂരിൽ കാണാതായ പാടം സ്വദേശി നൗഷാദ് കൊല്ലപ്പെട്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഭാര്യ അഫ്സാന നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അടൂരിൽ ഇവർ വാടകയ്ക്കു കഴിഞ്ഞിരുന്ന വീടിനു സമീപമുള്ള നാല് ഇടങ്ങളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. വീടിന് സമീപമുള്ള സെമിത്തേരിയിലും പരിശോധന നടത്തിയിരുന്നു.
മൂന്ന് ദിവസം മുമ്പ് ഇവർ നൗഷാദിനെ അടൂർ വച്ച് കണ്ടെന്നു അറിയിച്ചതിനെതുടർന്നാണ് കൂടൽ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തുടർന്ന് സി ഐ കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചപ്പോഴാണ് നിഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തിയത്. പരസ്പരവിരുദ്ധമായി മൊഴികൾ മാറ്റിമാറ്റിപ്പറഞ്ഞ അഫ്സാന പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയും, തെളിവ് നശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ശവക്കല്ലറയിൽ കയ്യേറ്റം നടത്തുക, ശവത്തെ അവഹേളിക്കുക, അപമാര്യാദയായി പെരുമാറുക തുടങ്ങിയ കുറ്റങ്ങളിലും കേസ് എടുത്തിട്ടുണ്ട്. 2021 നവംബര്‍ അഞ്ചാം തീയതി മുതല്‍ യുവാവിനെ കാണാനില്ലെന്നായിരുന്നു മാതാപിതാക്കളുടെ പരാതി.