കൊച്ചി: പ്രാർഥനയ്ക്കിടെയുണ്ടായ ഉഗ്രസ്ഫോടനത്തിന് ഞെട്ടലിലാണ് കളമശേരി സാമ്ര കൺവൻഷൻ സെന്ററിലെത്തിയ വിശ്വാസികൾ. കണ്ണടച്ചുള്ള പ്രാർഥന തുടങ്ങി അഞ്ചുമിനിറ്റിനു ശേഷമാണ് ഹാളിന്റെ നടുക്കായി മൂന്നു സ്ഫോടനങ്ങളുണ്ടായതെന്നും ഉഗ്രശബ്ദം കേട്ട് കണ്ണുതുറന്നപ്പോൾ കണ്ടത് ആളിപ്പടരുന്ന തീയാണെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
പല കൂട്ടായ്മകളിൽ നിന്നുള്ള വിശ്വാസികളാണ് പ്രാർഥനയ്ക്കായി ഇവിടെ സമ്മേളിച്ചിരുന്നത്. എത്തുന്നവർക്കായി രജിസ്ട്രേഷൻ ഇല്ലായിരുന്നു. 2,500 പേരാണ് ഹാളിലുണ്ടായിരുന്നത്. കണ്ണടച്ചുനിന്ന് പ്രാർഥിക്കവേയാണ് ഹാളിന്റെ ഒത്തനടുക്കായി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. മൂന്നു തവണ സ്ഫോടനമുണ്ടായി. കണ്ണുതുറന്നുനോക്കിയപ്പോൾ വലിയ തീപിടിത്തം കണ്ടു. കുട്ടികളും മുതിർന്നവരുമെല്ലാം കസേരകളുടെ ഇടയിലൂടെ തിക്കിത്തിരക്കി പുറത്തേക്കോടി. ആകെ മൂന്നു വാതിലുകളാണുള്ളത്. പൊള്ളലേറ്റവരെ കൂടാതെ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയപ്പോഴുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് നിരവധി പേർക്ക് പരിക്കേറ്റതെന്നും ദൃക്സാക്ഷികൾ പറയുന്നു.
ഞായറാഴ്ച രാവിലെ 9.30നാണ് കളമശേരിക്കു സമീപമുള്ള സാമ്ര കണ്വെന്ഷന് സെന്ററിൽ സ്ഫോടനമുണ്ടായത്. മൂന്നിലേറെ സ്ഫോടനങ്ങളിൽ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ചയാണ് യഹോവ സാക്ഷികളുടെ സമ്മേളനം ആരംഭിച്ചത്. ഇന്ന് സമാപന സമ്മേളനമായിരുന്നു.