


കൊച്ചി : കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളിൽ നിലപാട് വ്യക്തമാക്കി സംവിധായകൻ ഭദ്രൻ. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിനെ ജയിപ്പിച്ച ജനം, വി ഡി സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നതെന്ന് ഭദ്രൻ പറയുന്നു.
അർഹനായവനെ അനർഹനാക്കരുതെന്നും അങ്ങനെ ചെയ്താൽ അത് വലിയൊരു ഒരു രാഷ്ട്രീയ വിഡ്ഢിത്തം ആയി തീരുമെന്നും ഭദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. “ഹൈക്കമാൻഡിനോട് ഒരു അഭ്യർത്ഥന, പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടരുതേ! അത് ഉണ്ടാക്കുന്ന ആഘാതം, ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവും.
രമേശിന്റെയും കെ സി വേണുഗോപാലിന്റെയും മികവുകൾക്കു നേരെ കണ്ണിറുക്കുകയല്ല. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ്സിനെ ജയിപ്പിച്ച ജനം, വി ഡി സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയണം. അർഹനായവനെ അനർഹനാക്കരുത് ! അത് വലിയ ഒരു രാഷ്ട്രീയ വിഡ്ഢിത്തം ആയി തീരും”- ഭദ്രൻ കുറിച്ചു.
നേരത്തെ നടൻ സിദ്ദിഖും വി ഡി സതീശന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു. സതീശൻ എന്ന നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ തങ്ങൾക്കാവില്ലെന്നാണ് സിദ്ദിഖ് പറഞ്ഞത്.
ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവാണ് സതീശനെന്നും സിദ്ദിഖ് പറയുന്നു. അതേസമയം ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനായേക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.