ന്യൂഡല്‍ഹി : എഐസിസി നേതൃപദവിയിലേക്ക് ഉയർത്തിയ ശേഷം കെ.സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയേക്കും. ആന്റോ ആന്റണി,സണ്ണിജോസഫ് എന്നിവരാണ് പകരക്കാരുടെ പട്ടികയിൽ മുന്നിലുള്ളത്.കെപിസിസി അധ്യക്ഷൻ സജീവമല്ലെന്ന ദീപാ ദാസ് മുൻഷിയുടെ റിപ്പോർട്ടിനെ ഹൈക്കമാൻഡിന് മുന്നിൽ കെ.സുധാകരൻ എതിർത്തു.
അതേസമയം, കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് നേതൃത്വത്തോട് കെ.സുധാകരൻ ആവശ്യപ്പെട്ടു.നിയമസഭ തെരഞ്ഞെടുപ്പ് വരെ പ്രസിഡന്റ് സ്ഥാനത്ത് നിലനിർത്തണമെന്ന് മല്ലികർജ്ജുൻ ഖാർഗെയോടും, രാഹുൽ ഗാന്ധിയോടും സുധാകരന് ആവശ്യമറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് ജയിച്ചിട്ട് മതി നേതൃമാറ്റ ചർച്ചകളെന്നും സുധാകരൻ ഹൈക്കമാന്‍ഡിനോട് പറഞ്ഞു. പ്രസിഡന്‍ഡ് സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് സുധാകരന് ഉറപ്പ് ലഭിച്ചതായും സൂചനയുണ്ട്.
കെപിസിസി പ്രസിഡന്‍ഡ് സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം ചർച്ചയായില്ലെന്ന് കെ.സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ‘പ്രസിഡന്റ് മാറുമോ ഇല്ലയോ എന്ന് ഹൈക്കമാൻഡിനോട് ചോദിക്കണം.ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം അംഗീകരിക്കും.പ്രസിഡന്‍ഡ് സ്ഥാനത്ത് തുടരില്ല എന്ന് താൻ ആരോടും പറഞ്ഞിട്ടില്ല’.പകരം ആരുടേയും പേര് നിർദേശിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.