


ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്നുമുള്ള ജഗദീപ് ധന്‍കറുടെ രാജിയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഐഎം. വിഷയത്തില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രം തയ്യാറാകണം. അല്ലാത്ത പക്ഷം ജഗദീപ് ധന്‍കര്‍ മൗനം വെടിയണം എന്ന് രാജ്യസഭയിലെ സിപിഐഎമ്മിന്റെ രാജ്യസഭാകക്ഷി നേതാവ് ജോണ്‍ ബ്രിട്ടാസ് എംപി പ്രതികരിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് രാജിയെന്നാണ് ധന്‍കറിന്റെ വിശദീകരണം. എന്നാല്‍ പെട്ടെന്നുണ്ടായ രാജിയില്‍ അസ്വാഭാവികതയുണ്ട്. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട് എന്നും ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.
ഇന്ത്യയിലെ രണ്ടാമത്തെ ഉയര്‍ന്ന ഭരണഘടനാ പദവിയാണ് ഉപരാഷ്ട്രപതിയുടേത്. ഈ പദവിയുടെ അന്തസ് നിലനിര്‍ത്തിക്കൊണ്ടായിരിക്കണം കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. ജഗദീപ് ധന്കരിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ധൃതിപിടിച്ചുള്ള രാജിക്ക് പിന്നില്‍ മറ്റ് പ്രേരണകള്‍ ഉണ്ടോ എന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. രാജിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. നിരവധി അഭ്യൂഹങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. ഉപരാഷ്ട്രപതിയെ രാജിവെപ്പിച്ചതാണ് എന്നാണ് ഇതിലൊന്ന്. ഇത്തരത്തിലുള്ള ചര്‍ച്ചകളുടെ നിജസ്ഥിതി പുറത്തുവരണം എന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
പാര്‍ലമെന്റെ് സമ്മേളനം പുരോഗമിക്കുമ്പോള്‍ ഉപരാഷ്ട്രപതി രാജിവയ്ക്കുന്നത് ഇതാദ്യമായാണ്. സഭയുടെ ആദ്യദിനത്തില്‍ സജീവമായിരുന്ന വ്യക്തിയാണ് ഉപരാഷ്ട്രപതി. അദ്ദേഹം അന്നേ ദിവസം മൂന്നോ നാലോ യോഗങ്ങളെങ്കിലും വിളിച്ചിരുന്നു. അംഗങ്ങളുമായി സംവദിച്ചു, വരും ദിവസങ്ങളിലേക്കുള്ള പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. പിന്നീട് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിക്കുന്നു. അതിലാണ് വ്യക്തത വേണ്ടത്. ജഗദീപ് ധന്‍കറുമായി പ്രതിപക്ഷത്തിന് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍, ഭരണഘടന ചുമതലയെ സര്‍ക്കാരിന് നിസ്സാരവല്‍ക്കരിക്കാം എന്ന് അത് അര്‍ത്ഥമാക്കുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ഉപരാഷ്ട്രപതിയുടെ രാജിയില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം പോലും ദുരൂഹമാണ്. ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനത്ത് എത്തിയപ്പോള്‍ കര്‍ഷക പുത്രന് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. ഇത്തവണ അത്തരം വിശേഷണങ്ങള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നില്ല. രണ്ട് പ്രതികരണങ്ങള്ക്കിടയിലെയും അന്തരം സംഭവങ്ങളുടെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്.
ഉപരാഷ്ട്രപതി പദവിയിലും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിച്ച വ്യക്തിയാണ് ജഗദീപ് ധന്‍കര്‍. അദ്ദേഹത്തിന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനകള്‍ ഉള്‍പ്പെടെ ഇതിന്റെ തെളിവാണ്. അപ്പോഴും രാജി സംബന്ധിച്ചുള്ള ദുരൂഹതകള്‍ തുടരുന്നു. ഒരു സ്വേച്ഛാധിപത്യ സര്‍ക്കാര്‍ നൂറ് ശതമാനം വിശ്വസ്തത ആവശ്യപ്പെടുന്നു എന്നതിന്റെ തെളിവായി രാജിയെ വിലയിരുത്താമെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. അടുത്തിടെ ധന്‍കര്‍ രാജ്യത്തെ ജുഡീഷ്യറിയെ കുറിച്ച് നടത്തിയ പ്രസ്താവനകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ബ്രിട്ടാസ് പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം ഇതുവരെ തീരുമാനങ്ങള്‍ എടുത്തിട്ടില്ല. എന്നാല്‍ ശക്തനായ സ്ഥാനാര്‍ഥി ഉണ്ടാകുമെന്നും ബ്രിട്ടാസ് പറയുന്നു.