റാഞ്ചി: ജാർഖണ്ഡ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് ചംപായി സോറന്റെ നേതൃത്വത്തിലുള്ള സർക്കാർ. വിശ്വാസ വോട്ടെടുപ്പിൽ ആകെയുള്ള 81 അംഗങ്ങളിൽ 47 പേരുടെ പിന്തുണയാണ് സർക്കാരിനു ലഭിച്ചത്. 29 പേർ എതിർത്ത് വോട്ടു ചെയ്തു. പതിനൊന്നുമണിയോടെ ആരംഭിച്ച വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ ജെഎംഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനുമെത്തിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സോറന് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ റാഞ്ചിയിലെ പ്രത്യേക കോടതി അനുമതി നൽകിയിരുന്നു. ജനുവരി 31നാണ് സോറൻ അറസ്റ്റിലായത്. അഞ്ചുദിവസത്തേക്ക് സോറനെ റിമാൻഡ് ചെയ്ത് ഫെബ്രുവരി രണ്ടിന് കോടതി ഉത്തരവിട്ടിരുന്നു.
സോറന്റെ അറസ്റ്റിനെ തുടർന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ചംപായി സോറന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിനാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. ജാർഖണ്ഡിലെ 81 അംഗസഭയിൽ കേവല ഭൂരിപക്ഷത്തിന് 41 പേരുടെ പിന്തുണയാണ് വേണ്ടത്. നിലവിൽ 47 ജനപ്രതിനിധികളാണ് ഭരണപക്ഷത്തുള്ളത്. ഇതിൽ ജെഎംഎമ്മിന് 28ഉം കോൺഗ്രസിന് 16ഉം ജനപ്രതിനിധികളുണ്ട്.