ന്യൂഡൽഹി : പാക്കിസ്ഥാനെ പരസ്യമായി പിന്തുണച്ചതിന്റെ പേരിൽ തുർക്കിയെ ബഹിഷ്കരിക്കണമെന്ന രാജ്യ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ തുർക്കിയും തുർക്കിയുമായി ബന്ധപ്പെട്ടുള്ള എല്ലാ സ്ഥാപനങ്ങളുമായും ഒപ്പുവച്ച എല്ലാ ധാരണപത്രങ്ങളും താത്കാലികമായി നിർത്തി വച്ച് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല. സുരക്ഷാ ആശങ്ക ചൂണ്ടിക്കാട്ടിയാണ് നടപടി.
ജാമിയ രാഷ്ട്രത്തിനൊപ്പവും ഇന്ത്യൻ സർക്കാരിനൊപ്പവും നിൽക്കുന്നുവെന്ന് സർവകലാശാല വക്താവ് പ്രൊഫസർ സൈമ സയീദ് വ്യക്തമാക്കി.
തുർക്കി പാക്കിസ്ഥാനെ പിന്തുണച്ചത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ജെഎന്‍യു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റും പറഞ്ഞു. നേരത്തെ ജവഹർലാൽ നെഹ്റു സർവകലാശാല സമാന തീരുമാനം സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജാമിയ സർവകലാശാലയും രംഗത്തെത്തിയിരിക്കുന്നത്.