കൊച്ചി : വമ്പൻ പ്രഖ്യാപനങ്ങളോടെ ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമം സമാപിച്ചു. കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപക സംഗമത്തിലൂടെ സംസ്ഥാനത്തേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. ഇതുവരെയായി കേരളത്തിൽ പ്രവർത്തിക്കുന്നതുൾപ്പെടെ 374 കമ്പനികൾ നിക്ഷേപ താത്പര്യ കരാറിൽ ഒപ്പിട്ടു.
ആകെ 1,52,905 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. 24 ഐടി കമ്പനികൾ നിലവിലുള്ള സംരഭങ്ങൾ വികസിപ്പിക്കാൻ സന്നദ്ധത അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. കേരളത്തിൽ നിക്ഷേപിക്കാൻ നിക്ഷേപകരിൽ ആത്മവിശ്വസമുണ്ടാക്കാനാണ് ശ്രമിച്ചത്. നിക്ഷേപ സൗഹൃദ ഐക്യ കേരളമായി നാട് മാറി. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായ കേരളത്തിൽ ഹിഡൻ കോസ്റ്റ് ഇല്ല. വ്യവസായ മേഖലയുടെ ആവശ്യമനുസരിച്ച് വിദ്യാഭ്യാസ കോഴ്സുകളിൽ മാറ്റം വരുത്താം. കേരളത്തിന്റെ തൊഴിൽ സംസ്കാരം മാറി. കമ്പനികളുടെ നിക്ഷേപത്തിനു സമയമെടുക്കുമെന്നും രാജീവ് വ്യക്തമാക്കി.
അദാനി ഗ്രൂപ്പിന്റെ മുപ്പതിനായിരം കോടി, ലലു, ഷറഫ് ഗ്രൂപ്പുകളുടെ 5000 കോടി വീതം, ആസ്റ്റർ ഗ്രൂപ്പിന്റെ 850 കോടി ഉൾപ്പെടെയുള്ളവയാണ് മന്ത്രി പ്രഖ്യാപിച്ച കണക്കിലുള്ളത്. അന്തിമ ധാരണയല്ല നിലവിൽ ഒപ്പിട്ടിരിക്കുന്നത്. താത്പര്യപത്രമാണ് ഒപ്പിട്ടത്. നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ മാത്രം ചേർത്താണ് അന്തിമ കണക്കെന്നു മന്ത്രി വ്യക്തമാക്കിയിരുന്നു.
കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, മുൻ വ്യവസായ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പികെ കുഞ്ഞാലിക്കുട്ടി എന്നിവർ സമാപന പരിപാടിയിൽ പങ്കെടുത്തു. വികസനത്തിന്റെ കാര്യത്തിൽ കേന്ദ്രവും കേരളവും ഒരുമിച്ചു നിൽക്കുമെന്നു ജോർജ് കുര്യൻ പറഞ്ഞു. കേന്ദ്ര അനുവദിച്ച വിഴിഞ്ഞം, ഗെയിൽ, ഹൈപ്പർ ലൈൻ, ദേശീയ പാത വികസനം എന്നിവയെല്ലാം സമയബന്ധിതമായി പൂർത്തിയാക്കിയ കേരളത്തെ കേന്ദ്ര മന്ത്രി അഭിനന്ദിച്ചു.
മീറ്റിലെ നിക്ഷേപ വാഗ്ദാനങ്ങൾ :-
അദാനി ഗ്രൂപ്പ് :- 30,000 കോടിയുടെ നിക്ഷേപം, വിഴിഞ്ഞത്ത് 20,000 കോടിയുടെ അധിക നിക്ഷേപം, തിരുവനന്തപുരം വിമാനത്താവളത്തിന് 5,000 കോടി.
ലുലു ഗ്രൂപ്പ് :- 5,000 കോടിയുടെ നിക്ഷേപം. ഐടി ടവർ, ഗ്ലോബൽ സിറ്റി, ഫുഡ് പ്രൊസസിങ് പാർക്ക് എന്നീ പുതിയ സംരഭങ്ങളും പ്രഖ്യാപിച്ചു.
ഷറഫ് ഗ്രൂപ്പ് :- 5,000 കോടിയുടെ നിക്ഷേപം ലോജിസ്റ്റിക്സ് രംഗത്ത് നടത്തും.
ബിപിസിഎൽ :- കൊച്ചിയിൽ പോളി പ്രോപ്പിലിൻ യൂണിറ്റിന് 5,000 കോടി.
കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് :- 3,000 കോടിയുടെ നിക്ഷേപം.
ജെയിൻ യൂനിവേഴ്സിറ്റി :- 350 കോടിയുടെ നിക്ഷേപം. കോഴിക്കോട് ആസ്ഥാനമാക്കി പുതിയ ഗ്ലോബൽ യൂനിവേഴ്സിറ്റി.