

മുംബൈ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത തകർച്ച. ഇന്ത്യൻ ഓഹരി വിപണി വ്യാപാരത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ തകർന്നു തരിപ്പണമായി. ഇതുവരെ 12 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്ക് ഉണ്ടായത്. സെൻസെക്സ് 2000 ത്തിലേറെ പോയിന്റിടിഞ്ഞു.
തിങ്കളാഴ്ച ബിഎസ്ഇ സെൻസെക്സ് 2,494 പോയിന്റ് ഇടിഞ്ഞ് 76,424 എന്ന നിലയിലെത്തി. എൻഎസ്ഇ നിഫ്റ്റി 50 ഏകദേശം 2.8 ശതമാനം ഇടിഞ്ഞ് 23,800-ലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റിയിലെ 500-ലെ മിക്ക കമ്പനികളും തിങ്കളാഴ്ച നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി മിഡ്ക്യാപ്, സ്മോൾക്യാപ് എന്നിവ ഏകദേശം 1.8% വീതം ഇടിഞ്ഞു. ഇന്ത്യ വിക്സ് 20 ശതമാനം വർധിച്ച് 2024 ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്നനിലയിലെത്തി.
ക്രൂഡ് ഓയിൽ വില രാജ്യാന്തര വിപണിയിൽ 20 ശതമാനത്തോളം വര്‍ധിച്ച വില ബാരലിന് 110 ഡോളർ പിന്നിട്ടു. ഇതോടെ ക്രൂഡ് ഓയിൽ വിലയിലെ വർധനവ് ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ ഓഹരികളെ ബാധിച്ചു. എട്ടുശതമാനം വരെയാണ് എണ്ണക്കമ്പനികളുടെ ഓഹരികളിടിഞ്ഞത്. ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളർ ഭേദിച്ചാൽ എൽപിജി, സിഎൻജി, എൽഎൻജി വിലകൾ കൂടുതൽ ഉയരാനും സാധ്യതയുണ്ട്.
സംസ്ഥാനത്തെ സ്വർണവില ഇടിഞ്ഞു. ഗ്രാമിന് 180 രൂപ കുറഞ്ഞ് 14,820 രൂപയിലെത്തി. പവൻ വിലയില്‍ 1,440 രൂപയുടെ കുറവുണ്ട്. ഇന്ന് 1,18,560 രൂപയിലാണ് ഒരു പവൻ സ്വർണത്തിന്റെ വിൽപന.