പാരീസ് : ഒളിമ്പിക്സ് ഹോക്കിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. ന്യൂസിലാൻഡിനെ 3-2 നാണ് തോൽപ്പിച്ചത്. പെനാൽറ്റി സ്ട്രോക്ക് ഗോളാക്കി ക്യാപ്റ്റൻ ഹർമൻപ്രീതാണ് ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം സമ്മാനിച്ചത്.ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷമാണ് ഇന്ത്യ ശക്തമായി തിരിച്ചുവന്നത്.
ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ന്യൂസിലന്‍ഡ് ലീഡെടുത്തു. 8-ാം മിനിറ്റിലാണ് ഗോള്‍ വീണത്. ഗോള്‍ മടക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യ ക്വാര്‍ട്ടര്‍ ന്യൂസിലന്‍ഡിന്റെ ലീഡോടെ അവസാനിച്ചു.രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ ഗോള്‍ മടക്കി. 24-ാം മിനിറ്റില്‍ മന്ദീപ് സിംഗാണ് ഗോള്‍ നേടിയത്. ഗോളിനെതിരെ ന്യൂസിലന്‍ഡ് റെഫറലിന് പോയെങ്കിലും വിജയിച്ചില്ല. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനിലയിലായിരുന്നു.മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ വീണ്ടും ഗോള്‍ നേടി. 34-ാം മിനിറ്റിലെ ഈ ഗോളിലൂടെ ഇന്ത്യ മത്സരത്തില്‍ മുന്നിലെത്തി. മൂന്നാം ക്വാര്‍ട്ടറില്‍ പിന്നെ ഗോളൊന്നും പിറന്നില്ല. ഇതോടെ ഇന്ത്യ ലീഡില്‍ തുടര്‍ന്നു.
നാലാം ക്വാര്‍ട്ടറിന്റെ മൂന്നാം മിനിറ്റില്‍ ന്യൂസിലന്‍ഡ് ഗോള്‍ മടക്കി. 53-ാം മിനിറ്റിലെ ഈ ഗോളോടെ സ്കോര്‍ നില വീണ്ടും ഒപ്പത്തിനൊപ്പമായി. വിജയഗോളിനായി ഇരു ടീമുകളും പോരുതി കളിച്ചു.ഒടുവില്‍ മത്സരം തീരാന്‍ ഒരു മിനിറ്റ് മാത്രം ശേഷിക്കെ നായകന് ഹര്‍മന്‍പ്രീത് സിംഗ് ഇന്ത്യയുടെ വിജയഗോള്‍ നേടി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ടീം ഇന്ത്യ വിജയിച്ചത്. തിങ്കളാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 4.15ന് അര്‍ജന്റീനയ്ക്കെതിരെയാണ് ഹര്‍മന്‍പ്രീത് സിംഗിന്റെയും സംഘത്തിന്റെയും അടുത്ത മത്സരം.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ മനു ഭാക്കർ ഫൈനലിൽ കടന്നു. ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നിനും വിജയത്തുടക്കം. ടേബിൾ ടെന്നീസ് പുരുഷ സിംഗിൾസ് പ്രാഥമിക റൗണ്ടിൽ ഇന്ത്യയുടെ ഹർമീത് ദേശായിയും ജയിച്ചു. ബാഡ്മിന്റൺ ഡബിൾസിൽ ഗ്രൂപ്പ് സി മത്സരത്തിൽ ഫ്രാൻസിനെ തകർത്ത് സ്വാതിക്-ചിരാഗ്ഷെട്ടി സഖ്യം. തുഴച്ചിലിൽ പുരുഷ സിംഗിൾസിൽ മെഡൽ സാധ്യത നിലനിർത്തി ബൽരാജ് പൻവർ റെപ്പഷാജ് റൗണ്ടിലേക്കും കടന്നു. പാരീസ് ഒളിമ്പിക്സിൽ ആദ്യ ദിനം രണ്ട് സ്വർണവുമായി മെഡൽവേട്ടയിൽ ചൈനയാണ് മുന്നിൽ.