ന്യൂഡല്‍ഹി: പാർലമെൻ്റിലെ കൂട്ട സസ്പെൻഷൻ നടപടിക്ക് എതിരെ ഇന്ത്യ മുന്നണി പ്രതിഷേധം ഇന്ന്. ഡൽഹി ജന്തർ മന്തറിൽനടക്കുന്ന പ്രതിഷേധത്തിൽ പാർലമെന്റിലെ ഇന്ത്യ മുന്നണി നേതാക്കൾ പങ്കെടുക്കും. പാർലമെന്റില്‍ പ്രതിഷേധിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും സുരക്ഷാ വീഴ്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ജനങ്ങളുമായി നേരിട്ട് ചർച്ച ചെയ്യാനാണ് ഇന്ത്യ മുന്നണി തീരുമാനം.
14 ദിവസം നീണ്ടുനിന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ സുരക്ഷാ വീഴ്ച ചർച്ച ചെയ്യണമെന്ന് ആവശ്യം കേന്ദ്രസർക്കാർ അനുവദിച്ചിരുന്നില്ല. ഇക്കാര്യമുയർത്തിയാണ് ഇന്ത്യ മുന്നണി രാജ്യവ്യാപക പ്രക്ഷോഭത്തിന് ആണ് ഇന്ന് തുടക്കം കുറിക്കുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി ഡൽഹി ജന്തർ മന്ദറിൽ നടക്കുന്ന ധർണയിൽ പാർലമെന്റിന്റെ ഇരുസഭകളിലും ഉള്ള ഇന്ത്യ മുന്നണി നേതാക്കൾ പങ്കെടുക്കും. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷ ആവശ്യങ്ങൾ ശൈത്യ കാല സമ്മേളനത്തിൽ ബി.ജെ.പി നയിക്കുന്ന കേന്ദ്രസർക്കാർ അവഗണിച്ചത്.
സുപ്രധാന ബില്ലുകൾ പാസാക്കാൻ വേണ്ടി എതിർ ശബ്ദങ്ങളെ കേന്ദ്രസർക്കാർ അടിച്ചമർത്താനാണ് ഇന്ത്യ മുന്നണി അംഗങ്ങളെ സസ്പെൻഡ് ചെയ്തതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പ്രതിപക്ഷ ഐക്യ ചേരി, പാർലമെന്റിലെ കേന്ദ്രസർക്കാർ നടപടിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് തുടക്കം കുറിക്കുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും ഇന്ത്യ മുന്നണിയുടെ പ്രക്ഷോഭം ഇന്ന് നടക്കും. പാർലമെന്റ് അവസാനിച്ചെങ്കിലും ഉപരാഷ്ട്രപതി ജഗദീപ് ധൻഘഡിന് എതിരായ തൃണമൂൽ കോൺഗ്രസ് എം.പിയുടെ മിമിക്രി പ്രകടനം രാഷ്ട്രീയ വിവാദമാക്കി നിലനിർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്.