തിരുവനന്തപുരം : ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന സഹപ്രവര്ത്തകന് മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷിനായി അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ഗര്‍ഭച്ഛിദ്രത്തിന് സഹായിച്ച യുവതിയെക്കുറിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കി. സഹപ്രവര്‍ത്തകരില്‍ നിന്നും പൊലീസ് മൊഴി ശേഖരിച്ചു വരികയാണ്.
അതിനിടെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെതിരെ പൊലീസ് രണ്ട് വകുപ്പുകള്‍ കൂടി ചുമത്തി. വിവാഹ വാഗ്ദാനം നല്കി പീഡനം, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. നേരത്തെ ബലാത്സംഗം, വഞ്ചന, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകള്‍ സുകാന്തിനെതിരെ നേരത്തെ പൊലീസ് ചുമത്തിയിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ കഴിഞ്ഞ ദിവസമാണ് സുകാന്തിനെ പൊലീസ് പ്രതി ചേര്‍ത്തത്.
ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത് ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകള്‍ തയ്യാറാക്കിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് വ്യാജമായി ഉണ്ടാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെയുള്ള രേഖകള്‍ പൊലീസ് ഐബി ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ ജൂലൈയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗര്‍ഭഛിദ്രം നടത്തിയതെന്ന് തെളിയിക്കുന്ന ചികിത്സാ രേഖകളും ലഭിച്ചു.
ഇതിനുശേഷമാണ് സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹത്തിന് താത്പര്യമില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശം യുവതിയുടെ അമ്മയ്ക്ക് സുകാന്ത് അയച്ചിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് ഏതാനും ദിസം മുമ്പാണ് മെസ്സേജ് അയച്ചത്. ഇതേച്ചൊല്ലി യുവതിയും സുകാന്തും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതെല്ലാം ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കുന്നതിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തൽ. സുകാന്ത് മാതാപിതാക്കൾക്കൊപ്പമല്ല ഒളിവിലുള്ളതെന്ന് പൊലീസിന് വിവരം ലഭിച്ചെന്നും സൂചനയുണ്ട്.