ആലപ്പുഴ : ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെയും പാലക്കാട് സ്വദേശിയായ വനിത മോഡലിനെയും നാളെ ചോദ്യം ചെയ്യും. തിങ്കളാഴ്ച ആലപ്പുഴയിലെ എക്സൈസ് ഓഫിസിൽ ഹാജരാകണമെന്നാണ് ഇവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. മൂന്നു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്ന് എക്സൈസ് പറയുന്നു.
നടൻമാരും മോഡലും തമ്മിലും, മോഡലും ഹൈബ്രിഡ് കഞ്ചാവ് കടത്തു കേസിലെ ഒന്നാം പ്രതി തസ്ലിമ സുൽത്താനയുമായും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നു സ്ഥിരീകരിച്ചിരുന്നു. ഇതു സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കഞ്ചാവ് കടത്തുമായി നടൻമാർ ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെങ്കിൽ തെളിവുകൾ ശേഖരിച്ച് പ്രതി ചേർക്കും. ചോദ്യം ചെയ്യലിൽ നിന്നു വേണ്ടത്ര തെളിവു ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കാനുള്ള സാധ്യതയുമുണ്ട്.
അതേസമയം രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ പ്രതികളെക്കുറിച്ച് കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്. രാജ്യാന്തര തലത്തിൽ സ്വർണം, ലഹരി കടത്ത് നടത്തിയതായി വ്യക്തമായതോടെയാണ് കേസിലെ ഒന്നാം പ്രതി കണ്ണൂർ സ്വദേശി തസ്ലിമ സുൽത്താന (ക്രിസ്റ്റീന–43), മൂന്നാം പ്രതിയും ഇവരുടെ ഭർത്താവുമായ ചെന്നൈ എണ്ണൂർ സത്യവാണി മുത്തുനഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43) എന്നിവരെക്കുറിച്ചാണ് കേന്ദ്ര ഏജൻസികൾ എക്സൈസിൽ നിന്നു വിവരം ശേഖരിച്ചത്.
പ്രതികൾ മലേഷ്യയിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്വർണക്കടത്ത് കേസിൽ 2017ൽ ഡൽഹിയിൽ അറസ്റ്റിലായ തസ്ലിമ തിഹാർ ജയിലിൽ തടവിൽ കഴിഞ്ഞിട്ടുണ്ട്. പിന്നീട് പലതവണ സ്വർണം കടത്തിയതായി എക്സൈസ് കണ്ടെത്തി. സ്വർണക്കടത്തിൽ എക്സൈസിനു നടപടി എടുക്കാനാകില്ല. അതേസമയം, കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ കൂടുതൽ വിവരം ലഭിച്ചാൽ അവർക്കു കേസെടുക്കാം.
പ്രതികളുടെ ചോദ്യം ചെയ്യൽ കഴിഞ്ഞതോടെ, ഇവരുമായി ഇടപാടുകൾ നടത്തിയവരുടെ മൊഴി എടുക്കുകയാണ് അന്വേഷണ സംഘം. സിനിമാ മേഖലയിലെ ചിലരെ ഉൾപ്പെടെ ഇന്നലെ എറണാകുളത്ത് കണ്ട് മൊഴിയെടുത്തിരുന്നു. ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ് അശോക് കുമാർ പറഞ്ഞു.
മോഡലും തസ്ലിമയും ഒന്നിച്ചു താമസിച്ചിരുന്നതായി സൂചനയുണ്ട്. നടൻമാരിൽ നിന്നു മോഡലിന്റെ അക്കൗണ്ടിലേക്കും അവിടെ നിന്നു തസ്ലിമയുടെ അക്കൗണ്ടിലേക്കുമായി പണം കൈമാറിയിട്ടുള്ളത് ലഹരി ഇടപാടിലാണെന്നാണ് നിഗമനം.