


ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ ഗുരേസ് സെക്ടറില്‍ കഴിഞ്ഞയാഴ്ച സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ച രണ്ടു ഭീകരരിലൊരാള്‍ കൊടും ഭീകരന് ബാഗു ഖാനാണെന്ന് തിരിച്ചറിഞ്ഞു. സമുന്ദര്‍ ചാച്ച എന്നു വിളിപ്പേരുള്ള ഇയാളായിരുന്നു ഭീകര്‍ക്ക് ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ സഹായം നല്‍കിയിരുന്നത്. ബാഗു ഖാന് 1995 മുതല്‍ പാക് അധീന കശ്മീര്‍ താവളമാക്കി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്തുവരികയായിരുന്നു. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ സൗകര്യപ്രദമായ എല്ലാ വഴികളെക്കുറിച്ചും അറിവുണ്ടായിരുന്ന ഇയാള്‍, ഇന്ത്യന്‍ സേനയുടെ പിടിയില്‍പെടാതെ അതിര്‍ത്തി കടക്കാന്‍ ഭീകരര്‍ക്ക് സൗകര്യങ്ങളൊരുക്കിയിരുന്നതായി സേനാ വൃത്തങ്ങള്‍ പറയുന്നു.
ഹ്യൂമന്‍ ജിപിഎസ് എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഇയാളുടെ മൃതദേഹത്തില്‍നിന്ന് സുരക്ഷാസേനയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡില്‍നിന്ന്, പാക്കിസ്ഥാനിലെ മുസാഫറാബാദ് സ്വദേശിയാണ് ഇയാളെന്നു വ്യക്തമായിട്ടുണ്ട്. നൗഷേര നാര് മേഖലയില്‍ നുഴഞ്ഞുകയറുന്നതിനുള്ള ശ്രമത്തിനിടെ മറ്റൊരു ഭീകരനൊപ്പം വെടിയേറ്റ് മരിക്കുകയായിരുന്നു.
വര്‍ഷങ്ങളോളം സുരക്ഷാ സേനയുടെ കണ്ണുവെട്ടിച്ച് ഭീകരര്‍ക്ക് സഹായം ചെയ്തു. ബാഗു ഖാന്റെ മരണം ഈ പ്രദേശത്തെ ഭീകര സംഘടനകളുടെ ലോജിസ്റ്റിക്കല്‍ ശൃംഖലയ്ക്ക് ഏറ്റ കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.