നെന്മാറ ഇരട്ടക്കൊല കേസിലെ ഇര സുധാകരന്റെ മക്കൾക്ക് സഹായം പ്രഖ്യാപിച്ച് സന്നദ്ധ സംഘടനയായ എച്ച്.ആർ.ഡി.എസ് . ഏഷ്യാനെറ്റ് ന്യൂസിൽ അഖിലയുടെയും അതുല്യയുടെയും സങ്കടകരമായ അവസ്ഥ കണ്ടതോടെയാണ് ഒരു ലക്ഷം രൂപ ഇരുവർക്കും സഹായം നൽകാൻ എച്ച്.ആർ.ഡി.എസ് തീരുമാനിച്ചത്. പ്രതിമാസം 10000 രൂപ വീതം രൂപയും പഠനശേഷം ജോലിയും നൽകാമെന്നും വാഗ്ദാനമുണ്ട്. കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കാനിരിക്കെ പ്രതികരണം തേടിയപ്പോഴാണ് നമസ്തേ കേരളം പരിപാടിയിലൂടെ ഏഷ്യാനെറ്റ് ന്യൂസിനോട് കുട്ടികൾ തങ്ങളുടെ ദുരവസ്ഥ വ്യക്തമാക്കിയത്.
പൊലീസ് അനാസ്ഥ അനാഥരാക്കപ്പെട്ട കുട്ടികൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത സഹായങ്ങളെല്ലാം പ്രഖ്യാപനം മാത്രമായി ഒതുങ്ങി. കുനിശ്ശേരിയിലെ അമ്മൂമ്മയുടെ വീട്ടിലാണ് ഇരുവരും താമസിക്കുന്നത്. ബി-കോം വിദ്യാർത്ഥിനിയായ അഖിലക്ക് പഠിക്കാൻ പോകാനുള്ള ബസുകൂലി പോലും പലപ്പോഴും കൈയിലില്ല എന്ന ദയനീയതയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് മുന്നിൽ കുട്ടികൾ തുറന്നു പറഞ്ഞത്. എച്ച്.ആർ.ഡി.എസിനു പുറമേ , സിനിമാ നിർമിതാവ് സാന്ദ്രാ തോമസ് അടക്കമുള്ളവരും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സുകുമാരന്റെ കൊലപാതകത്തിന് പിന്നാലെ വീട്ടിലെത്തിയ രാഷ്ട്രീയ നേതാക്കൾ നടത്തിയ ജോലി അടക്കമുള്ള പ്രഖ്യാപനങ്ങൾ എല്ലാം ഇതുവരെ ജലരേഖയായി മാറി എന്നതാണ് ദൗർഭാഗ്യകരമായ വസ്തുത.