ശ്രീനഗർ : ജമ്മു കശ്മീരിലെ ദാൽ തടാകത്തിൽ ഹൗസ് ബോട്ടുകൾക്കു തീപിടിച്ച് മൂന്നു വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലര്‍ച്ചെ 5.15-ഓടെയാണ് തീപിടിത്തമുണ്ടായത്. ഒരു സ്ത്രീയും പുരുഷനും മരിച്ചവരിൽ ഉൾപ്പെടുന്നു. ബംഗ്ലാദേശ് സ്വദേശികളാണ് ഇവർ. ഇവർ താമസിച്ച സഫീന എന്ന ഹൗസ് ബോട്ട് പൂർണമായി കത്തിനശിച്ച നിലയിലാണ്.
അഞ്ച് ഹൗസ് ബോട്ടുകളാണ് കത്തി നശിച്ചത്. അതിനോട് ചേർത്ത് നിർമിച്ചിരുന്ന കുടിലുകളും അഗ്നിക്കിരയായി. മണിക്കൂറുകള്‍ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഒരു ഹൗസ് ബോട്ടിന് തീപിടിക്കുകയും പിന്നീട് സമീപത്തുണ്ടായിരുന്ന അഞ്ചോളം ബോട്ടുകളിലേക്ക് തീ പടരുകയുമായിരുന്നു. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.
അപകട വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന ബോട്ടുകളിൽ നിന്ന് വിനോദസഞ്ചാരികളെ രക്ഷിച്ചു. സമീപത്തെ ഹോം സ്റ്റേകളിലുണ്ടായിരുന്ന വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ഷോർട്ട് സർക്യൂട്ട് ആവാം തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്.