


കൊച്ചി : വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസിൽ സർക്കാരിന് ഹൈക്കോടതിയിൽ തിരിച്ചടി. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. കേസിൽ എസ് ശശിധരന് അന്വേഷണം തുടരാം. വിജിലൻസ് എസ്പി സ്ഥാനത്തുനിന്ന് എസ് ശശിധരനെ നീക്കിയെങ്കിലും മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് അദ്ദേഹം തന്നെ അന്വേഷിക്കട്ടെ എന്നായിരുന്നു കോടതി നിലപാട്. ഇത് ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
എസ് ശശിധരനെ നീക്കി കെ കാർത്തിക്കിന് ചുമതല നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ അന്വേഷണം അവസാനഘട്ടത്തിൽ അയതിനാൽ നിലവിൽ ഉദ്യോഗസ്ഥനെ മാറ്റുന്നത് ശരിയല്ലെന്ന് കോടതി നിലപാടെടുത്തു. ഇതോടെയാണ് സർക്കാരിന് തിരിച്ചടിയേറ്റത്. ജസ്റ്റിസ് എ ബദറുദ്ദീന്റെതാണ് വിധി. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് കോടതി നിർദേശം.
മൈക്രോ ഫിനാൻസ് തട്ടിപ്പിൽ വിജിലൻസ് കേസ് അന്വേഷണം നീണ്ടുപോകുന്നു എന്ന് ചൂണ്ടിക്കാണിച്ചു 2020- ൽ എം എസ് അനിൽകുമാർ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്.