കൊച്ചി : കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി ശില്പയെ ഹോം കേഡറായ കര്‍ണാടകയിൽ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്. കര്‍ണാടക സ്വദേശിനിയായ ഡി ശില്പ നൽകിയ ഹർജിയിലാണ് വിധി. ശില്പ നിലവിൽ കേരള പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എഐജിയാണ്. ശില്പയെ കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ രണ്ടുമാസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഹര്‍ജിക്കാരിയായ ശില്പയെ കേരള കേഡറില്‍ ഉള്‍പ്പെടുത്തിയത് തെറ്റായിട്ടാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. 2015-ല്‍ കേഡര്‍ നിര്‍ണയിച്ചപ്പോള്‍ ഉണ്ടായ പിഴവു കാരണമാണ് കര്‍ണാടക കേഡറില്‍ ഉള്‍പ്പെടാതെ പോയതെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.
കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേഡര്‍ നിര്‍ണയത്തില്‍ പിഴവുണ്ടായി എന്ന ഹര്‍ജിക്കാരിയുടെ വാദം കോടതി അംഗീകരിച്ചു. ബംഗളൂരു എച്ച്എസ്ആർ ലേഔട്ട് സ്വദേശിയായ ശില്പ ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിൽ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.
ടാറ്റാ കൺസൽറ്റൻസി സർവീസസിൽ ബിസിനസ് അനലിസ്റ്റായി ജോലി ചെയ്യവെയാണ് സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്. 2016 ൽ കേരള കേഡറിൽ ശില്പയ്ക്ക് നിയമനം ലഭിച്ചു. പൊലീസ് സേനയിൽ ആദ്യ നിയമനം കാസർകോട്ടായിരുന്നു. 2019-ൽ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായിട്ടായിരുന്നു നിയമനം. 2020-ൽ ജില്ലാ പൊലീസ് മേധാവിയായും പ്രവർത്തിച്ചു. കണ്ണൂർ എഎസ്പി, വനിതാ ബറ്റാലിയൻ കമൻഡന്റ്, കോട്ടയം എസ്പി, എന്നീ തസ്തികകൾ വഹിച്ചിട്ടുണ്ട്.