കൊച്ചി : വിഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള എം എസ് സി മാന്‍സ- എഫ് ചരക്കുകപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ചരക്കുകപ്പല്‍ തീരം വിടാന്‍ അനുവദിക്കരുതെന്ന് വിഴിഞ്ഞം തുറമുഖ അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്കി. കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. എംഎസ്എസി കപ്പല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എല്‍സ-3 എന്ന ചരക്കുകപ്പല്‍ അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം മറിഞ്ഞ് അപകടമുണ്ടായതില്‍, കപ്പല്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
കടലില്‍ അപകടത്തില്‍പ്പെട്ട എംഎസ് സി എല്‍സ-3 കപ്പലില്‍ സംസ്ഥാനത്തേക്കുള്ള കശുവണ്ടി ഉണ്ടായിരുന്നു. അപകടത്തില്‍ ഇതു നഷ്ടപ്പെട്ടതിനാല്‍, തങ്ങളുടെ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ കശുവണ്ടി വ്യാപാരികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്നതുവരെ എംഎസ് സിയുടെ വഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള ചരക്കുകപ്പല്‍ തീരം വിടാന്‍ അനുവദിക്കരുതെന്നും ഇവര്‍ ആവശ്യം ഉന്നയിക്കുകയായിരുന്നു.
കശുവണ്ടി നഷ്ടപ്പെട്ടതിനാല്‍ ആറു കോടിയുടെ നഷ്ടമുണ്ടായെന്നാണ് വ്യാപാരികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ആറു കോടി രൂപ കെട്ടിവെക്കാതെ എംഎസ് സി കമ്പനിയുടെ കപ്പല്‍ കേരള തീരം വിടാന്‍ അനുവദിക്കരുതെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചാണ് കോടതി, കപ്പല്‍ തീരം വിടുന്നത് വിലക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ആറു കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കെട്ടിവെക്കാനാണ് ജസ്റ്റിസ് എം എ അബ്ദുൾ ഹക്കീമിന്റ ബെഞ്ച് നിർദേശിച്ചിട്ടുള്ളത്.
അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം എംഎസ് സി എല്‍സ-3 കപ്പല്‍ അപകടത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് മാത്രമല്ല, കേന്ദ്രസര്‍ക്കാരിനും വിഷയത്തില്‍ കേസെടുക്കാവുന്നതാണ്. ചട്ടങ്ങളും അന്താരാഷ്ട്ര കരാറുകളും എന്തൊക്കെയുണ്ടെന്ന് പരിശോധിക്കണം. അപകടത്തില്‍ കൃത്യമായ നടപടിയുണ്ടാകണം. പുറംകടലില്‍ കഴിഞ്ഞ ദിവസം കത്തിയ വാന്‍ഹായ് അപകടം കൂടി കേസിന്റെ ഭാഗമാക്കാനും ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.