കൊച്ചി : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരിതബാധിതരുടെ വായ്പാ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സത്യവാങ്മൂലത്തിനെതിരെയാണ് വിമർശനം.
“വായ്പ എഴുതിത്തള്ളാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം, അല്ലെങ്കിൽ അത്തരമൊരു നടപടി എടുക്കാൻ അശക്തരാണ് എന്ന് തുറന്നു പറയേണ്ടി വരും. പറ്റില്ലെങ്കിൽ ഇല്ലെന്ന് പറയാനുള്ള ധൈര്യം കേന്ദ്രസർക്കാർ കാണിക്കണം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി അല്ല, കേന്ദ്ര സർക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടത്,” എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
കോടതിയുടെ അതിരൂക്ഷ വിമർശനം ഉണ്ടായതോടെ വിഷയത്തിൽ നിലപാട് അറിയിക്കാമെന്ന് കേന്ദ്രം കോടതിക്ക് ഉറപ്പ് നൽകി. ദുരന്തനിവാരണ നിയമത്തിൽ ചട്ടമില്ലെങ്കിൽ കേന്ദ്രസർക്കാർ അധികാരം പ്രയോജനപ്പെടുത്തണമെന്ന് മുന്നറിയിപ്പും കോടതി നൽകി. ദുരന്തം ഉണ്ടായി നാളുകൾ കഴിഞ്ഞിട്ടും ദുരന്തബാധിതരുടെ പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടാത്തതിലാണ് ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചത്.