കൊച്ചി : താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് വധക്കേസിൽ പ്രതികൾക്ക് ജാമ്യം. ജസ്റ്റിസ് കുര്യന്റെ ബെഞ്ചാണ് ജാമ്യ ഹർജിയിൽ വിധി പറഞ്ഞത്. ജാമ്യം നൽകിയെങ്കിലും പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ മുന്നോട്ടുവെച്ചാണ് ഹൈക്കോടതി പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്.
വിദ്യാർത്ഥികളായ ആറ് പ്രതികളാണ് കേസിൽ ഉള്ളത്. ക്രിമിനൽ സ്വഭാവമുള്ള കുട്ടികൾക്ക് ജാമ്യം നൽകരുതെന്ന് ഷഹബാസിന്റെ പിതാവ് കോടതിയിൽ ഉന്നയിച്ചിരുന്നു. ഗൗരവകരമായ കുറ്റകൃത്യമെന്ന് കോടതിയും നിരീക്ഷിച്ചിരുന്നു.
എന്നാൽ വിദ്യാർഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും, അവർക്ക് തുടർപഠനത്തിനും കോടതി അവസരമൊരുക്കി. ഫെബ്രുവരി 28നാണ് ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലിയുണ്ടായ സംഘർഷത്തെ തുടർന്ന് ഷഹബാസിനെ സഹവിദ്യാർഥികൾ ക്രൂരമായി മർദിച്ച് കൊലപെടുത്തിയത്.