


കൊച്ചി : മുൻ മന്ത്രി ഡോ. ടി എം തോമസ് ഐസകിനെ നോളജ് മിഷന് ഉപദേശകനായി സർക്കാർ നിയമിച്ചത് ഹൈക്കോടതി ശരിവെച്ചു. സര്‍ക്കാര്‍ വിശദീകരണം കോടതി അംഗീകരിച്ചു. നിയമനത്തില്‍ അപാകതയില്ലെന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
വിദഗ്ധരെ ഉപദേശകരായി നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹര്ജിക്കാരന് പായിച്ചിറ നവാസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഡോ.തോമസ് ഐസക് യോഗ്യത വിശദീകരിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്. പായിച്ചിറ നവാസിന് പിഴ വിധിക്കുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
നിയമനം ധനവകുപ്പിന്റെ അംഗീകാരമില്ലാതെയാണെന്ന വാദം ശരിയല്ല. സര്‍ക്കാര്‍ ചട്ടമനുസരിച്ച് രൂപീകരിച്ച വിഭാഗമാണെന്നും സ്റ്റേറ്റ് അറ്റോര്‍ണി എന്‍ മനോജ്കുമാര്‍ അറിയിച്ചിരുന്നു. ഈ പദവിയില്‍ ഐസക് പ്രതിഫലം കൈപ്പറ്റുന്നില്ലെന്നും സ്വന്തം വാഹനത്തിന് പെട്രോള്‍, ഡ്രൈവര്‍ ചെലവിനത്തില്‍ മാസം 70,000 രൂപ അനുവദിക്കുന്നുണ്ടെന്നും നേരത്തേ ബോധിപ്പിച്ചിരുന്നു.
തോമസ് ഐസക്കിന്റെ നിയമനം ചട്ടവിരുദ്ധവും അഴിമതിയും ആണെന്ന് ആരോപിച്ച് പായച്ചിറ നവാസാണ് ഹര്‍ജി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് പായിച്ചിറ നവാസിനെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങളടക്കം പരിശോധിക്കണമെന്ന നിലപാട് ചീഫ് ജസ്റ്റിസ് കൈക്കൊണ്ടിരുന്നു. പിന്നീട് നവാസിനെ ഒഴിവാക്കി അമിക്കസ് ക്യൂറിയെ വെച്ചാണ് കേസിന്റെ തുടര്‍നടപടികള്‍ കോടതി മുന്നോട്ടുകൊണ്ടുപോയത്.