

കൊച്ചി : സൂരജ് ലാമയുടെ തിരോധാനത്തില്‍ വീണ്ടും ഹൈക്കോടതി ഇടപെടല്‍. വിഷയത്തില്‍ പൊലീസും എയര്‍പോര്‍ട്ട് അധികൃതരും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വിദേശത്തെ ജയില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരെ നാട്ടില്‍ എത്തിക്കാന്‍ പരിശ്രമിക്കും. എന്നാല്‍ അവര്‍ നാട്ടിലെത്തിയാല്‍ വിലയില്ലാതെയാവുന്നുവെന്നും കോടതി വിമര്‍ശിച്ചു.
ഒരാള്‍ അലഞ്ഞുതിരിഞ്ഞു തെരുവില്‍ നടന്നാല്‍ കരുതല്‍ തടങ്കലില്‍ എടുക്കണം. മെന്റല്‍ ഹെല്‍ത്ത് ആക്ട് ഇതിനുള്ളതാണെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു.സൂരജ് ലാമയെ കാണാതായതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി വീണ്ടും പൊലീസിനെയടക്കം വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. സംഭവത്തില്‍ പൊലീസും എയര്‍പോര്‍ട്ട് അധികൃതരും വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു.
കുവൈത്തില്‍ നിന്ന് ജീവനോടെ കയറ്റിവിട്ട ഒരാള്‍ ഇവിടെയെത്തിയപ്പോള്‍ കാണാതായി എന്ന് എങ്ങനെയാണ് അയാളുടെ കുടുംബത്തോടെ പറയുക. വലിയ ഞെട്ടല്‍ ഉണ്ടാകുന്ന കേസാണ്. ലാമയെ ആശുപത്രിയില്‍ എത്തിച്ചത് മുതലുള്ള വിവരങ്ങള്‍ വേണമെന്നും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കളമശേരി എച്ച്എംടിക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടെ മകന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. മൃതദേഹം സൂരജ് ലാമയുടേതാണോയെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്താനാണ് തീരുമാനം. ഇതിനായി സൂരജ് ലാമയുടെ മകനില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചിരുന്നു. ഡിഎന്‍എ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. റിപ്പോര്‍ട്ട് കിട്ടുന്ന ഘട്ടത്തില്‍ അത് ഹൈക്കോടതിയില്‍ നല്‍കാനും നിര്‍ദേശമുണ്ട്. മകന് സാന്റോണ്‍ ലാമ നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് കോടതിയിലുള്ളത്.