തിരുവനന്തപുരം : ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, കണ്ണൂർ, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ബംഗാൾ ഉൽക്കടലിലെ ന്യുനമർദ്ദം അതിതീവ്ര ന്യുനമർഥമായി രൂപാന്തരപ്പെട്ടതും അറബിക്കടലിൽ കാലവർഷക്കാറ്റിന്റെ ശക്തി വർധിച്ചതും വരും ദിവസങ്ങളിലും മഴയുടെ ശക്തി വർദ്ധിപ്പിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ടു ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട് . ബാക്കി എല്ലാ ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പും തുടരും. കേരള കർണാടക തീരങ്ങളിൽ ജൂൺ ഒന്നുവരെയും ലക്ഷദ്വീപ് തീരത്ത് ജൂൺ രണ്ടുവരെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉയർന്ന തിരമാല കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ 5 ജില്ലകളിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം കോഴിക്കോട് കാസർഗോഡ് കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്.
അതേസമയം കനത്ത മഴയെ തുടർന്ന് കാസർഗോഡ് മധുവാഹിനി പുഴയിൽ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു. മല്ലം സ്വദേശി ഗോപിക ആണ് മരിച്ചത്.എറണാകുളം വടക്കൻ പറവൂരിൽ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു . കനത്ത മഴയെ തുടർന്ന് വൈദ്യുതി വിച്ഛേദിക്കപ്പെട്ടത് പരിശോധിക്കുന്നതിനിടയിലാണ് അറപ്പാട്ട് വീട്ടിൽ വേണുഗോപാൽ ഷോക്കേറ്റ് മരിച്ചത്.