


തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കുമെന്ന് കോടതി. പരാതിക്കാരിക്ക് വ്യക്തിപരമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും, തുറന്ന കോടതിയില്‍ ഇതു പറയാനാകില്ലെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. കേസ് അടച്ചിട്ട കോടതിയില്‍ വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ തര്‍ക്കം ഇല്ലാത്തതു കൂടി കണക്കിലെടുത്താണ്, വാദം അടച്ചിട്ട കോടതിയില്‍ നടത്താന്‍ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തീരുമാനിച്ചത്.
ബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് സമർപ്പിച്ചു. ഗൗരവമായ ആരോപണങ്ങള്‍ റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും നടന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തി ഗര്‍ഭച്ഛിദ്രം നടത്തിയതിനും, ബലാല്ക്കാരം നടത്തിയതിനും തെളിവുണ്ട്. സ്വാധീനമുള്ള, ജനപ്രതിനിധി എന്ന നിലയില്‍ രാഹുലിന് ജാമ്യം അനുവദിച്ചാല്‍, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന് അറിയിക്കും.
കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് ആവശ്യപ്പെടും. ഡിജിറ്റല്‍ തെളിവുകളും സാക്ഷി മൊഴികളും ഉള്‍പ്പെടെ പ്രോസിക്യൂഷന് കോടതിക്ക് കൈമാറും. ശാസ്തമംഗലം അജിത് കുമാറാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി കോടതിയില്‍ ഹാജരായിട്ടുള്ളത്. നാലു തവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും, തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.