ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ആനകൾക്കുള്ള സുഖചികിത്സയ്ക്ക് തുടക്കമായി. ഇനി മുപ്പതുനാൾ ആയുർവേദാചാര്യന്മാരുടേയും അലോപ്പതി ഡോക്ടർമാരുടേയും കുറിപ്പടിക്കനുസരിച്ച് പുന്നത്തൂർ ആനത്താവളത്തിലെ ഗജവീരന്മാർ ഉണ്ണുകയും ഉറങ്ങുകയും ചെയ്യും. ജൂലൈ 30 വരെയാണ് സുഖചികിത്സ.
3690 കിലോ അരി, 1230 കിലോ ചെറുപയർ/മുതിര, 1230 കിലോ റാഗി, 123 കിലോ അഷ്ടചൂർണം, 307.5 കിലോ ച്യവനപ്രാശം, 123 കിലോ മഞ്ഞൾപ്പൊടി, ഷാർക്ക ഫറോൾ, അയേൺ ടോണിക്ക്, ധാതുലവണങ്ങൾ എന്നിങ്ങനെ ആയുർവേദ, അലോപ്പതി മരുന്നുകൾ സംയോജിപ്പിച്ചാണ് ആനകളുടെ സുഖചികിത്സയ്ക്കുള്ള ആഹാരം.ഡോ. പി ബി ഗിരിദാസ്, ഡോ. എം എൻ ദേവൻ നമ്പൂതിരി, ഡോ. ടി എസ് രാജീവ്, ഡോ. കെ വിവേക്, ദേവസ്വം വെറ്ററിനറി സർജൻ ഡോ. ചാരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ചികിത്സ. 41 ആനകളിൽ 23 എണ്ണം സുഖചികിത്സയിൽ പങ്കെടുക്കുന്നുണ്ട്. 18 ആനകൾ മദപ്പാടിലാണ്. നീരിൽനിന്നും അഴിക്കുന്ന മുറയ്ക്ക് അവയ്ക്ക് സുഖചികിത്സ നൽകും.