


ന്യൂഡല്‍ഹി : ചരക്ക് സേവന നികുതി സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ പരിഷ്കരിക്കണമെന്ന കേന്ദ്ര ശുപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചതോടെ, ഒട്ടനവധി സാധനങ്ങളുടെ വില കുറയുമെന്ന പ്രതീക്ഷയില്‍ രാജ്യം. 5%, 12%, 18%, 28% എന്നിങ്ങനെയുള്ള 4 ജിഎസ്ടി നികുതി സ്ലാബുകള്‍ 5%, 18% എന്നിങ്ങനെ രണ്ടായി കുറയ്ക്കാനുള്ള നിര്‍ണായക കേന്ദ്രശുപാര്‍ശയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചത്. നിലവില്‍ 12%, 28% എന്നീ നിരക്കുകള്‍ ബാധകമായിരുന്ന ഒട്ടേറെ ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി യഥാക്രമം 5%, 18% എന്നി സ്ലാബുകളിലേക്കു കുറയ്ക്കുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്തു.
വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിനു ബാധകമായ 18% നികുതി ഒഴിവാക്കണമെന്ന ദീര്‍ഘകാല ആവശ്യവും അംഗീകരിച്ചതാണ് ഇതില്‍ പ്രധാനം. പലചരക്ക്, വളം, പാദരക്ഷ, തുണിത്തരങ്ങള്‍ നിരവധി സാധനങ്ങളുടെയും സേവനങ്ങളുടെയും വില കൂടുതല്‍ താങ്ങാനാവുന്നതിലേക്ക് മാറാന്‍ പോകുന്നു. നേരത്തെ 12 ശതമാനവും 28 ശതമാനവും നികുതി ചുമത്തിയിരുന്ന ഇനങ്ങള്‍ ഇപ്പോള്‍ മറ്റ് രണ്ട് സ്ലാബുകളിലേക്ക് മാറും. ഇത് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കും. സെപ്റ്റംബര്‍ 22ന് മാറ്റങ്ങള്‍ പ്രാബല്യത്തിലാകും. സാധാരണക്കാരുടെ നികുതിഭാരം വന്‍തോതില്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പൊളിച്ചെഴുത്തിലൂടെ നിരവധി നിത്യോപയോഗ സാധനങ്ങളുടെ വില കുറയുമെന്നാണ് പ്രതീക്ഷ. പാൻ മസാല, സിഗരറ്റ്, കാർബണേറ്റഡ് പാനീയങ്ങൾ, ലോട്ടറി മുതലായവയ്ക്ക് മാത്രം ബാധകമായ 40 ശതമാനം പ്രത്യേക നിരക്കുമുണ്ട്.
വില കുറയാന്‍ സാധ്യത
ഹെയര്‍ ഓയില്‍, ഷാമ്പൂ, ടൂത്ത് പേസ്റ്റ്, സോപ്പ് ബാര്‍, ടൂത്ത് ബ്രഷ്, ഷേവിങ് ക്രീം, ബ്രെഡ്, പനീര്‍, നെയ്യ്, ചീസ്, പിസ്ത, ഈന്തപ്പഴം, നൂഡില്‍സ് തുടങ്ങിയവയുടെ നികുതി 18 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കി
33 ജീവന്‍രക്ഷാ മരുന്നുകളുടെ 12 ശതമാനം നികുതി പൂര്‍ണമായി ഒഴിവാക്കി
പെന്‍സില്‍, നോട്ട്ബുക്ക്, മാപ്പ്, ചാര്‍ട്ട് അടക്കം വിദ്യാഭ്യാസ ആവശ്യത്തിനുള്ള നിരവധി പഠനോപകരണങ്ങളുടെ നികുതി പൂര്‍ണമായി ഒഴിവാക്കി
വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിനു ബാധകമായ 18% നികുതി ഒഴിവാക്കണമെന്ന ദീര്‍ഘകാല ആവശ്യവും അംഗീകരിച്ചു
നിലവില്‍ 12% നികുതി ബാധകമാകുന്ന 99% ഇനങ്ങള്‍ക്കും 5% എന്ന കുറഞ്ഞ നികുതി മാത്രമേ ചുമത്തൂ.
28% നികുതി ബാധകമാകുന്നവയില്‍ 90% ഇനങ്ങളും 18% നികുതിയിലേക്കു മാറും.
പുകയില, സിഗരറ്റ്, എയറേറ്റഡ് പാനീയങ്ങള്‍ (ഉദാ: കോള), പാന്‍ മസാല അടക്കമുള്ള ഏഴിനങ്ങള്‍ക്ക് 40% നികുതി ഈടാക്കും.
ജീവന് രക്ഷാ മരുന്നുകള്‍, ആരോഗ്യ ഉല്‍പ്പന്നങ്ങള്‍, ചില മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിരക്ക് 12 ശതമാനം / 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി. ചിലതിനെ പൂർണമായി നികുതിയില്‍ നിന്ന് ഒഴിവാക്കി.
ചെറുകാറുകള്‍ക്കും 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങള്‍ക്കും വില കുറയും. നികുതി 28 ശതമാനമായിരുന്നത് 18 ശതമാനമായി കുറഞ്ഞു.
എസി, ടെലിവിഷന്‍ (32 ഇഞ്ചിനു മുകളില്‍) എന്നിവയുടെ വില കുറയും
സിമന്റിന്റെ ജിഎസ്ടി 28% ആയിരുന്നത് 18 ശതമാനമായി കുറയും
മാര്‍ബിള്‍, ഗ്രാനൈറ്റ് എന്നിവയുടെയും വില കുറയും.