


പട്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ നാമനിർദ്ദേശ പത്രിക നൽകാനുള്ള സമയം അവസാനിച്ചപ്പോൾ 1250 സ്ഥാനാർഥികൾ. അന്തിമ കണക്കുകൾ പുറത്തു വന്നിട്ടില്ല. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന സമയം. രണ്ട് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 121 മണ്ഡലങ്ങളിലാണ് നവംബർ 6നു ആദ്യ ഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ടം നവംബർ 11നാണ്. നവംബർ 14നു വോട്ടെണ്ണൽ.
സീറ്റ് വിഭജനം നേരത്തെ പൂർത്തിയാക്കി ഭരണപക്ഷമായ എൻഡിഎ സഖ്യം തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിൽ മേൽക്കൈ നേടി. പ്രതിപക്ഷ മുന്നണികളുടെ മഹാസഖ്യത്തിൽ സീറ്റുകൾ സംബന്ധിച്ചു ധാരണയായിട്ടില്ല. സഖ്യത്തിലെ ചില കക്ഷികൾ അതൃപ്തരാണ്.
മുന്നണിയിലെ ഝാർഖണ്ട് മുക്തി മോർച്ച (ജെഎംഎം) സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തുമെന്നു പ്രഖ്യാപിച്ചു. ജയ സാധ്യതയുള്ള 6 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തുമെന്നാണ് പ്രഖ്യാപനം. ജെഎംഎം ആവശ്യപ്പെട്ട 12 സീറ്റുകൾ ലഭിക്കാത്തതിനെ തുടർന്നാണ് പാർട്ടി തനിച്ചു മത്സരിക്കാൻ താരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ആദ്യ ഘട്ടത്തിലെ ആറ് സീറ്റുകളിൽ ഇന്ത്യ സഖ്യത്തിലെ സ്ഥാനാർഥികൾ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യമാണ് നിലവിൽ. ലാൽഗഞ്ച്, വൈശാലി, രാജ്പകാർ, ബച്വാര, ബിഹാർശരിഫ് സീറ്റുകളിലാണ് സഖ്യത്തിനുള്ളിൽ തന്നെ മത്സരം വരുന്നത്. സഖ്യത്തിൽ പ്രശ്നങ്ങളില്ലെന്നാണ് കോൺഗ്രസ് നേതാവ് പവൻ ഖേര പ്രതികരിച്ചത്. സീറ്റ് വിഭജനം പൂർത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനമേ ഇനി വേണ്ടതുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.