തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാരെ പിടികൂടാന്‍ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യും. സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതലായി എത്തുന്നതിനെ തുടർന്നാണ് ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്.സൈബര്‍ നിയമങ്ങൾ ഉള്‍പ്പെടുത്തിയുള്ള ഭേദഗതി നിര്‍ദേശം ചീഫ് സെക്രട്ടറി വി.പി.ജോയ് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
ഭരണപരിഷ്കാര വകുപ്പ് നല്കിയ ഫയലാണു ചീഫ് സെക്രട്ടറി അംഗീകരിച്ച് മുഖ്യമന്ത്രിക്കു കൈമാറിയത്.മുഖ്യമന്ത്രി അംഗീകരിച്ചാല്‍ ഭേദഗതി നിര്‍ദേശം മന്ത്രിസഭയിലെത്തിയ ശേഷം സബ്ജക്ട് കമ്മിറ്റിയിലെത്തും. ചട്ടം ഭേദഗതി ചെയ്താല്‍ ജീവനക്കാരെ പിരിച്ചു വിടുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാരിനു എളുപ്പത്തില്‍ കടക്കാം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയവയിലുള്ള സര്‍ക്കാര്‍വിരുദ്ധ എഴുത്തുകള്‍ ചട്ടലംഘനമായി കണക്കാക്കുമെന്നു പെരുമാറ്റച്ചട്ടത്തില്‍ പ്രത്യേകം രേഖപ്പെടുത്തും. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത് 1968ലാണ്. അന്നത്തെ നിയമത്തില്‍ സൈബര്‍ നിയമങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല.