കൊച്ചി : ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റേയും കുരിശ് മരണത്തിന്റേയും ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കുരിശിന്റെ വഴിയും ഉണ്ടാകും. മലയാറ്റൂർ മല കയറാൻ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കോലഞ്ചേരി ക്വീൻ മേരീസ് കത്തോലിക്ക പള്ളിയിൽ തിരുകർമങ്ങൾക്ക് കാർമികത്വം വഹിക്കും.
ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക ബാവ വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. യാക്കോബായ സഭ അധ്യക്ഷൻ ജോസഫ് പ്രഥമൻ കാതോലിക ബാവ മണർകാട് സെന്റ് മേരീസ് പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കും.
മനുഷ്യരാശിയുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസം കൂടിയാണ് ഇന്ന്. ക്രൈസ്തവർ ഉപവാസത്തിലൂടെയും പ്രാർഥനയിലൂടെയും ഈ ദിനം പൂർണമായും ദൈവത്തിന് സമർപ്പിക്കുന്നു.