ന്യൂഡൽഹി: രാജ്യത്തിന്റെ പേര് മാറ്റം വീണ്ടും ചർച്ചയാക്കി പതിനെട്ടാമത് ജി20 ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നിലായി വച്ചിരിക്കുന്ന രാജ്യത്തിന്റെ നെയിം പ്ളേറ്റാണ് ശ്രദ്ധനേടുന്നത് . സമ്മേളനത്തിൽ ഉദ്ഘാടന പ്രസംഗം നടത്തുമ്പോൾ മോദിയ്ക്ക് മുന്നിലായി സ്ഥാപിച്ചിരിക്കുന്ന ‘ഭാരത്’ നെയിം പ്ളേറ്റിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
ഇന്ത്യയുടെ ഔദ്യോഗിക പേര് ഭാരത് എന്നാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയുടെ നെയിം പ്ളേറ്റ് ചർച്ചയാകുന്നത്.’ . ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് നൽകുന്ന സംക്ഷിപ്ത രേഖയുടെ ആമുഖത്തിലും ‘ഭാരതം, ജനാധിപത്യത്തിന്റെ മാതാവ്’’ എന്ന തലക്കെട്ടുണ്ട്. ജി 20 ഉച്ചകോടിയുടെ വേദിക്ക് ഭാരത് മണ്ഡപം എന്നു പേരിട്ടെങ്കിലും ഉച്ചകോടിയുടെ ലോഗോയിലും പോസ്റ്ററുകളിലും ബോര്‍ഡുകളിലും വെബ് പോര്‍ട്ടലിലും ഉള്‍പ്പെടെ ഇടതുവശത്ത് ഹിന്ദിയില്‍ ഭാരത് എന്നും വലതുവശത്ത് ഇംഗ്ലീഷില്‍ “ഇന്ത്യ’ എന്നുമാണുള്ളത്. ഇതിനിടെയാണ് മോദിയുടെ നെയിം പ്ളേറ്റിലും ഭാരത് എന്ന് ആക്കിയിരിക്കുന്നത്.
ഭരണഘടനയില്‍ ഇന്ത്യക്കും ഭാരതത്തിനും തുല്യപ്രാധാന്യമുണ്ടെന്നിരിക്കെ ഔദ്യോഗിക ക്ഷണക്കത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നയംമാറ്റം. പ്രസിഡന്റ് ഒഫ് ഭാരത്’ എന്ന പേരിൽ രാഷ്ട്രപതിയുടെ ക്ഷണക്കത്ത് നേരത്തെ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന രാഷ്ട്രത്തലവൻമാരെ അത്താഴ വിരുന്നിന് ക്ഷണിച്ചു കൊണ്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പേരിൽ രാഷ്ട്രപതി ഭവനിൽ നിന്ന് നൽകിയ കത്തുകളിൽ ‘പ്രസിഡന്റ് ഒഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയതോടെയാണ് വിഷയം വിവാദമായത്.
പിന്നാലെ പ്രധാനമന്ത്രി നടത്തിയ ഇന്തോനേഷ്യൻ പര്യടനത്തിന്റെ ഔദ്യോഗിക കുറിപ്പിലും രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കിയിരുന്നു. പ്രൈംമിനിസ്റ്റർ ഒഫ് ഭാരത് എന്ന പേരിൽ പ്രധാനമന്ത്രിയുടെ വിദേശ പര്യടന രേഖയും പുറത്തുവന്നതോടെ പേരുമാറ്റം അഭ്യൂഹം ശക്തമായി. ഭരണഘടനയുടെ ആർട്ടിക്കിൾ ഒന്നിൽ രണ്ടു പേരുകളും പരാമർശിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക നാമം ഇന്ത്യയാണ്. ഇതിൽ ഭേദഗതി വരുത്തി ഭാരതമെന്ന ഒറ്റപ്പേരിലേയ്ക്ക് മാറാനാണ് നീക്കം