കൊല്ലം : കൊല്ലത്ത് കേരള സർവകലാശാല കലോത്സവത്തിനിടെ കെഎസ്യു നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി.രണ്ടു വനിതകൾ ഉൾപ്പെടെ നാല് പേർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുന്നതിനിടെയാണ് കെഎസ്യുകാർക്ക് പരിക്ക് പറ്റിയതെന്നാണ് എസ്എഫ്ഐ ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
ടികെഎം കോളേജിൽ കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഘർഷം. നാടക മത്സരം നടക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയതാണ് വാക്കു തർക്കത്തിന്റെ തുടക്കം. പിന്നാലെ നടന്ന എസ്എഫ്ഐയുടെ ആക്രമണത്തിൽ കെഎസ്യു നേതാക്കളായ ഡി.ബി കോളേജിലെ മുൻ ചെയർപേഴ്സൺ മീനാക്ഷി, കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി ഗൗരി, ജില്ലാ സെക്രട്ടറിമാരായ എം. എസ് സുബാൻ, ആദി എസ്. പി എന്നിവർക്കാണ് പരിക്ക് പറ്റിയത്.
അതേസമയം, നാടക മത്സരത്തിനിടെ വൈദ്യുതി തകരാറിലായതിന്റെ പേരിൽ കെഎസ്യുക്കാർ മനഃപൂർവം സംഘർഷം ഉണ്ടാക്കി എന്നാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി പറയുന്നത്. ചികിത്സയിലുള്ള കെഎസ്യുക്കാർ കിളിക്കൊള്ളൂർ പൊലീസിൽ പരാതി നൽകി. നിയമപരമായി മുന്നോട്ട് പോകുമെന്ന് എസ്എഫ്ഐയും അറിയിച്ചു.