ഹൈദരാബാദ്: വിപ്ലവ കവിയും മുൻ നക്സലൈറ്റുമായ ഗദ്ദർ (ഗുമ്മുഡി വിറ്റൽ റാവു-77) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു.
1980-കളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) അംഗമായ ഗദ്ദർ, സംഘടനയുടെ സാംസ്കാരിക വിഭാഗമായ ജനനാട്യ മണ്ഡലിയുടെ സ്ഥാപകനായിരുന്നു. മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി നക്സലൈറ്റ് പ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിച്ച ഗദ്ദർ 2017 ൽ മാവോയിസത്തോട് വിടപറഞ്ഞു.നക്സല്‍ പ്രസ്ഥാനത്തിനുശേഷം തെലങ്കാന പ്രക്ഷോഭത്തിനും ജനകീയ പിന്തുണ ശക്തമാക്കാന്‍ ഗദ്ദറിന്റെ പാട്ടുകള്‍ക്കായി. നക്സല്കാലത്ത് ഏറെക്കാലം ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. ദലിത് പീഡനങ്ങള്‍ക്കും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്കുമെതിരെ ഉറച്ച ശബ്ദമായി രംഗത്തെത്തി.
മനുഷ്യാവകാശ പ്രശ്നങ്ങളിലെല്ലാം മുഴങ്ങുന്ന ശബ്ദമായി ഗദ്ദര്‍ മുന്നില്‍നിന്നു. ഇതിനിടയില്‍ 1997ൽ അദ്ദേഹത്തിനുനേരെ വധശ്രമവുമുണ്ടായി. അജ്ഞാത സംഘത്തിന്റെ വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റെങ്കിലും അത്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചെത്തി. പിന്നീട് തെലങ്കാന രൂപീകരണ പ്രസ്ഥാനത്തിന്റെ മുന്നിൽനിന്നു പ്രവർത്തിച്ചു.പാർലമെന്ററി രാഷ്ട്രീയത്തിന്റെ വിമർശകനായിരുന്ന ഗദ്ദർ ആദ്യമായി 2018 ൽ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. വിപ്ലവപ്രസ്ഥാനങ്ങളുമായി വഴിപിരിഞ്ഞ ശേഷമായിരുന്നു ഇത്. കഴിഞ്ഞ മാസം ഗദ്ദർ പ്രജാ പാർട്ടി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
അഞ്ച് ദിവസം മുൻപ് രാഹുൽ ഗാന്ധിയെ കാണുകയും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മതേതര പാർട്ടികൾക്കവേണ്ടി പ്രവർത്തിക്കുമെന്നും പറഞ്ഞിരുന്നു. സജീവ രാഷ്ട്രീയം ഉപേക്ഷിച്ചതിനു ശേഷവും സാംസ്കാരിക രംഗത്ത് അദ്ദേഹം സജീവമായിരുന്നു. മൂന്ന് സിനിമകൾക്കുവേണ്ടി അദ്ദേഹം പാട്ട് എഴുതിയിട്ടുണ്ട്. 1949ൽ പഴയ ആന്ധ്രയിലെ തുപ്രാനിലാണ് ഗദ്ദറിന്റെ ജനനം. നിസാമാബാദിലും ഹൈദരാബാദിലുമായിരുന്നു വിദ്യാഭ്യാസം. 1975ൽ കനറാ ബാങ്കിൽ ജീവനക്കാരനായി.
2010ൽ മുതൽ സജീവ നക്സല്‍ പ്രവര്‍ത്തനങ്ങളില്‍നിന്നു പിന്മാറിയ അദ്ദേഹം 2017ൽ മാവോയിസവുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്നു പരസ്യമായി പ്രഖ്യാപിച്ചു. പിന്നീട് ആത്മീയമാര്ഗത്തിലേക്കും തിരിഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തെലങ്കാന പ്രക്ഷോഭത്തിന്റെ മുൻനിരയിലുമുണ്ടായിരുന്നു അദ്ദേഹം.