തിരുവനന്തപുരം : മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പന് (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 ലെ എ കെ ആന്റണി മന്ത്രിസഭയില്‍ പിന്നാക്ക- പട്ടികവിഭാഗ ക്ഷേമ മന്ത്രിയായിരുന്നു. നാല് തവണ നിയമസഭാംഗവുമായി. പക്ഷാഘാതം വന്ന് പൊതുരംഗത്തുനിന്ന് മാറി നിൽക്കുകയായിരുന്നു.
2013-ൽ കുറവിലങ്ങാട്ട് എം.എ. ജോൺ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ പക്ഷാഘാതം വന്ന് വീഴുകയായിരുന്നു. ക്രമേണ പൊതുരംഗത്തുനിന്ന് ഒഴിവായി. ചികിത്സയിലൂടെ ആരോഗ്യം ഏറക്കുറെ വീണ്ടെടുത്തെങ്കിലും സജീവ രാഷ്ട്രീയത്തിലേക്ക് അദ്ദേഹം എത്തിയില്ല. റിട്ട. അധ്യാപിക ബീബി ജോണാണ് ഭാര്യ. മക്കൾ: അജിത്ത് പ്രശാന്ത് (കൽപ്പറ്റ), അനന്തു പ്രവീൺ (എൽ.എൽ.ബി. വിദ്യാർഥി). എറണാകുളം പേരണ്ടൂർ നിവ്യ നഗറിലെ സാകേതിലായിരുന്നു താമസം. ബുധനാഴ്ച രാവിലെ 10 മണിയോടെ എറണാകുളം ഡി.സി.സി. ഓഫീസിലെത്തിക്കുന്ന മൃതദേഹം 11 മണിവരെ പൊതുദർശനത്തിന് െവക്കും. 11.30 മുതൽ പേരണ്ടൂർ റോഡിലെ നിവ്യ നഗറിലെ വീട്ടിൽ പൊതുദർശനം. സംസ്കാരം നാലുമണിക്കു ശേഷം പച്ചാളം പൊതുശ്മശാനത്തിൽ.