ന്യൂഡൽഹി:ദേവികുളത്തെ മുൻ സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേയ്ക്കെന്നു സൂചന. ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കാറുമായി ഡൽഹി വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. രാജേന്ദ്രൻ ഡൽഹിയിൽ തന്നെ തുടരുകയാണ്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സി.പി.എമ്മുമായുള്ള പടലപ്പിണക്കം അവസാനിപ്പിച്ച് എസ് രാജേന്ദ്രൻ ഞായറാഴ്ച്ച മൂന്നാറിൽ നടന്ന എൽഡിഎഫ് ദേവികുളം നിയോജക മണ്ഡലം കൺവൻഷനിൽ പങ്കെടുത്തിരുന്നു. മണ്ഡലംതല പ്രചാരണത്തിന്റെ രക്ഷാധികാരിയായി എസ്.രാജേന്ദ്രനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ബിജെപി നേതാവിനെ കണ്ടിരിക്കുകയാണ്. പാർട്ടിയിലെ മുതിർന്ന നേതാക്കൾ നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിസഹകരണം അവസാനിപ്പിക്കാൻ രാജേന്ദ്രൻ തീരുമാനിച്ചിരുന്നത്. പാർട്ടി മെമ്പർഷിപ്പ് പുതുക്കുമെന്നും എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമാകുമെന്നും എസ് രാജേന്ദ്രൻ അറിയിച്ചിരുന്നു.
അതേസമയം, ബി.ജെ.പി നേതാക്കളുമായി താൻ ചർച്ച നടത്തിയിരുന്നുവെന്ന് എസ്. രാജേന്ദ്രൻ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നേതാക്കൾ സമീപിച്ചതെന്നും ബി.ജെ.പി യിലേക്കെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും എസ്. രാജേന്ദ്രൻ പറഞ്ഞിരുന്നു. ഇപ്പോൾ താൻ സി.പി.എം അനുഭാവി തന്നെയാണ്. ബി.ജെ.പി നേതാക്കൾ വന്നകാര്യം പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ അറിയിച്ചിരുന്നു. പാർട്ടിയുടെ വാതിൽ പൂർണമായി അടഞ്ഞാൽ മാത്രമേ മറ്റു വഴികൾ തേടുവെന്നും എസ്. രാജേന്ദ്രൻ അന്ന് വ്യക്തമാക്കി.