ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള നിഖില്‍ തോമസിന്റെ നിര്‍ണായക മൊഴി പുറത്ത്. വ്യാജ ഡിഗ്രിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് സുഹൃത്തായ എസ്എഫ്ഐ കായംകുളം മുന്‍ ഏരിയാ പ്രസിഡന്റ് അബിന്‍.സി.രാജാണെന്ന് നിഖില്‍ മൊഴി നല്കി.
2020ല്‍ കൊച്ചിയിലെ ഒരു മാന്‍ പവര്‍ റിക്രൂട്ട്മെന്റ് ഏജന്‍സിയാണ് കലിംഗ സർവകലാശാലയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയാറാക്കി തന്നത്. ഇതിനായി രണ്ട് ലക്ഷം രൂപ ചെലവഴിച്ചു. ഏജന്‍സിയെ തനിക്ക് പരിചയപ്പെടുത്തിയത് അബിനാണ്. ഇയാള്‍ ഇപ്പോള്‍ മാലി ദ്വീപിലാണെന്നും നിഖില്‍ മൊഴി നല്കി. ഇത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണെന്നും കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും പറഞ്ഞു. അതിനാലാണ് എംകോം പ്രവേശനത്തിന് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്ന് നിഖില്‍ പൊലീസില്‍ മൊഴി നല്കി.
മുന്‍ എസ്എഫ്ഐ നേതാവായ സുഹൃത്ത് കായംകുളത്ത് വിദ്യാഭ്യാസ ഏജന്‍സി നടത്തിയിരുന്നുവെന്നും നിഖില്‍ പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റിനായി ഇയാള്‍ക്ക് നിഖില്‍ 2 ലക്ഷം രൂപ കൈമാറിയതായി പൊലീസിനു തെളിവ് ലഭിച്ചിരുന്നു. എസ്എഫ്ഐ കായംകുളം ഏരിയ പ്രസിഡന്റായിരുന്ന ഇയാള്‍ ഇപ്പോള്‍ വിദേശത്ത് അധ്യാപകനാണ്. 2020 ല്‍ നിഖിലിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി കണ്ടെത്തിയിരുന്നു.നേരത്തേ വിവിധ സര്‍വകലാശാലകളില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന ഏജന്‍സി നടത്തിയിരുന്ന ഇയാള്‍ പലര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചു നല്‍കിയതായി പൊലീസ് സംശയിക്കുന്നു. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളും പൊലീസ് തുടങ്ങി.
അതേസമയം, വ്യാജ ഡിഗ്രി കേസില്‍ പിടിയിലായ കായംകുളത്തെ മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. ശനിയാഴ്ച അര്‍ധരാത്രി പന്ത്രണ്ടരയോടെ കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് നിഖില്‍ തോമസിനെ കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ പിടികൂടുന്നത്. അഞ്ച് ദിവസമായി നിഖില്‍ ഒളിവിലായിരുന്നു. ഇയാള്‍ക്ക് ആവശ്യമായ സഹായം നല്‍കിയത് ആരാണെന്നതും പൊലീസ് അന്വേഷിക്കുന്നു.