


പട്ന : ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുന്നത്. 1341 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.
ബിഹാര്‍ ഉപ മുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി, വിജയ്കുമാര്‍ സിന്‍ഹ, പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, ആര്‍ജെഡി വിട്ട് പുതിയ പാര്‍ടി രൂപീകരിച്ച തേജ്പ്രതാപ് യാദവ്, ഗായകരായ മൈഥിലി ഠാക്കൂര്‍, റിതേഷ് രഞ്ജന്‍ പാണ്ഡെ തുടങ്ങിയ പ്രമുഖര്‍ മത്സരരംഗത്തുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിനാണ്. 14 ന് ഫലം പ്രഖ്യാപിക്കും.
അവസാന നിമിഷം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് കാര്യമായ ചര്‍ച്ചയായിട്ടുണ്ട്. മഹാസഖ്യം തോല്‍വിയുറപ്പിച്ചതുകൊണ്ടാണ് ആരോപണം എന്ന വാദമുയര്‍ത്തിയാണ് ബിജെപിയും ജെഡിയുവും പ്രതിരോധിക്കുന്നത്.
അതേസമയം, വോട്ടും സര്‍ക്കാരിനെയും കൊള്ളയടിക്കുന്നവര്‍ക്ക് വോട്ടിലൂടെ മറുപടി നല്കാന് ബിഹാറിലെ ജെന്‍സികളോടും യുവാക്കളോടും രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു. വോട്ട് ചോരി, സര്‍ക്കാര്‍ ചോരി ഗൂഢാലോചനയെ പരാജയപ്പെടുത്തണം.വോട്ടിലൂടെ ജനാധിപത്യത്തെയും ബിഹാറിനെയും സംരക്ഷിക്കണം. ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ വോട്ട് കൊള്ള രാജ്യം കണ്ടതാണ്. നിലവില്‍ ബിഹാറാണ് ലക്ഷ്യം. ജനാധിപത്യത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ് നിര്‍വഹിക്കാന്‍ പോകുന്നതെന്ന് ഓര്‍ക്കണമെന്നും ഇന്ത്യ സഖ്യത്തിന് വോട്ട് നല്‍കണമെന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു.