


ന്യൂഡൽഹി: ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏറ്റവും കൂടുതല്‍ സംഭാവന നല്കിയ ആദ്യ പത്ത് കമ്പനികളില്‍ നിന്ന് ബിജെപിക്ക് 2123 കോടി രൂപയും ടിഎംസിക്ക് 1,198 കോടി രൂപയും ലഭിച്ചതായാണ് കണക്കുകള്‍.കോണ്‍ഗ്രസിന് 615 കോടി രൂപയും ബോണ്ടുകൾ വഴി ലഭിച്ചതായി വിവരമുണ്ട്.
സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയില്‍ നിന്ന് പ്രമുഖ പാര്‍ട്ടികള്‍ക്ക് കോടികൾ ലഭിച്ചതായാണ് വിവരം.മേഘ എഞ്ചിനിയറിംഗ് 584 കോടിയും റിലൈയന്‍സുമായി ബന്ധുമുണ്ടെന്ന് ആരോപണം ഉയർന്ന ക്വിക്ക് സപ്ലൈ 584 കോടിയും ബിജെപിക്ക് നൽകി. ഡിഎംകെയ്ക്ക് അഞ്ഞൂറ് കോടിയും വൈഎസ്ആർ കോണ്‍ഗ്രസിന് 154 കോടി രൂപയും കിട്ടി. അടുത്തടുത്ത ദിവസങ്ങളില്‍ കോടികളുടെ ബോണ്ടുകള്‍ വാങ്ങിയ ഫാര്‍മ കമ്പനികള്‍ ബിജെപിക്ക് സംഭാവന നല്‍കിയതായും എസ്ബിഐ കൈമാറിയ രേഖകളിലുണ്ട്.
മൂന്നു റിലയൻസ് കമ്പനിക്ക് 50 ശതമാനം ഓഹരിയുള്ള ക്വിക് സപ്ലൈ ചെയിൻ എന്ന സ്ഥാപനം വഴിയാണ് ബിജെപിയിലേക്ക് ശതകോടികൾ ഒഴുകിയത്. പല ഘട്ടങ്ങളിലായി 375 കോടി രൂപ ബിജെപിക്ക് ലഭിച്ചെന്ന് ഇലക്ടറൽ ബോണ്ടുകളുടെ തിരിച്ചറിയൽ നമ്പർ സഹിതമുള്ള പരിശോധനയിൽ വ്യക്തമായി. 2022 ജനുവരി അഞ്ചിന് 200 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ റിലയൻസ് അനുബന്ധ കമ്പനി ബിജെപിക്ക് കൈമാറി. 2022 നവംബർ 11ന് 125 കോടിയുടെ ബോണ്ടുകളും 2023 നവംബർ 17ന് 50 കോടിയുടെ ബോണ്ടുകളും റിലയൻസ് ബന്ധമുള്ള ക്വിക് സപ്ലൈ ബിജെപിക്ക് നൽകി.