കൊല്ലം : ശക്തികുളങ്ങരയിൽ അടിഞ്ഞ എംഎസ്സി എൽസ 3 കപ്പലിലെ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. ഗ്യാസ് കട്ടിങ് നടത്തുന്നതിനിടെയാണ് തീ പിടിച്ചത്. കണ്ടെയ്നറിലെ തെർമോക്കോൾ കവചത്തിലാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. കൊച്ചി പുറംകടലില്‍ മുങ്ങിയ ചരക്കുകപ്പലിലെ പത്ത് കണ്ടെയ്നറുകളാണ് ശക്തികുളങ്ങരയില്‍ അടിഞ്ഞത്.
ഇവിടെ നിന്ന് മാറ്റാന്‍ കഴിയാത്ത കണ്ടെയ്നറുകള്‍ മുറിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചപ്പോള്‍ പുക ഉയരുകയും തീപടരുകയും ചെയ്യുകയായിരുന്നു.കടലില്‍ നിന്ന് ശക്തമായ കാറ്റടിക്കുകയും ചെയ്തതോടെയാണ് തീ വ്യാപിച്ചത്. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്സ് സമയബന്ധിതമായി ഇടപെട്ടതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു.
കൊല്ലം ശക്തികുളങ്ങര, ചെറിയഴീക്കൽ, പരിമണം തീരങ്ങളിലെ കണ്ടെയ്നറുകൾ ക്രെയിൻ ഉപയോഗിച്ച് കരയ്ക്ക് കയറ്റിയ ശേഷം മുറിച്ചു ചെറിയ കഷണങ്ങളാക്കി ലോറിയിലാണ് തുറമുഖത്തേക്ക് മാറ്റുന്നത്. മലിനീകരണ നിയന്ത്രണ ബോർഡ്, സിവിൽ ഡിഫൻസ് എന്നിവയുടെ സഹായത്തോടെ കരയ്ക്ക് അടിഞ്ഞ വസ്തുക്കളും നീക്കം ചെയ്യുന്നുണ്ട്.
വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പല്‍ ഈ മാസം 25നാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്. പുറംകടലിൽ മുങ്ങിയ അഞ്ച് കണ്ടെയ്നറുകൾ കണ്ടെത്താനായി സോണാർ സംവിധാനം ഇന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.