തിരുവനന്തപുരം : നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്കേസിൽ കോടതി വിധിക്കായി കാത്തിരിക്കാൻ ക്രൈംബ്രാഞ്ച്. ജീവനക്കാർക്കെതിരായ പരാതികളിലും മുൻകൂർ ജാമ്യ ഹരജിയിൽ വിധി വന്ന ശേഷമാകും കൂടുതൽ നടപടികളിലേക്ക് ക്രൈം ബ്രാഞ്ച് കടക്കുക. പൊലീസ് നടത്തിയ അന്വേഷണ വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു .
ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെയും മകൾ ദിയ കൃഷ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ ഈ മാസം 18 ലേക്കാണ് കോടതി മാറ്റിയത്. മൂന്ന് വനിതാ ജീവനക്കാരുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. രണ്ട് ഹരജികളിലും കോടതി വിധി വന്ന ശേഷമാകും അന്വേഷണം കൂടുതൽ പുരോഗമിക്കുക .തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹരജി പരിഗണിച്ചത്.
കേസിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ ആയിരുന്നു കൃഷ്ണകുമാറിന്റെയും മകൾ ദിയ കൃഷ്ണയുടെയും ഹരജിയിലെ കോടതി നിർദേശം . മ്യൂസിയം പൊലീസ് അന്വേഷിച്ച കേസുകൾ സാമ്പത്തിക തട്ടിപ്പ് കൂടി കണ്ടെത്തിയ സാഹചര്യത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ക്രൈംബ്രാഞ്ചിന് വിട്ടത്. കൃഷ്ണകുമാറിന്റെയും മകൾ ദിയ കൃഷ്ണയുടെയും മൊഴി പൊലീസ് സംഘം രേഖപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടാമത്തെ പരാതിയിൽ ജീവനക്കാരായ മൂന്ന് വനിതകളെ മൊഴിയിടുപ്പിന് വിളിപ്പിച്ചെങ്കിലും അവർ ഹാജരായില്ല. വീട്ടിലും ബന്ധുക്കളുടെ വീടുകളിലും എത്തി മൊഴിയെടുക്കാൻ പൊലീസ് ശ്രമം നടത്തിയിരുന്നു. എന്നാൽ മൂന്നുപേരും ഒളിവിൽ പോയതായാണ് പൊലീസ് നിഗമനം. മൂന്ന് ജീവനക്കാരും മുൻകൂർ ജാമ്യാപേക്ഷ നൽകിയ സാഹചര്യത്തിൽ വിധി വരുന്നതുവരെ ക്രൈംബ്രാഞ്ചും തുടർനടപടികൾ സ്വീകരിക്കില്ല. ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ കായം ബ്രാഞ്ച് തീരുമാനിച്ചിരുന്നു. ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണ സംഘത്തിൽ ഉണ്ടാകും.