ന്യൂഡൽഹി : ഇടക്കാല ബജറ്റോടെ തുടര്‍ച്ചയായി ആറ് ബജറ്റുകള്‍ അവതരിപ്പിച്ചുവെന്ന നേട്ടം പേരിനൊപ്പം ചേർത്ത് ധനമന്ത്രി നിർമല സീതാരാമൻ. രണ്ടു മണിക്കൂർ 42 മിനിറ്റുകളുടെ ബജറ്റ് പ്രസംഗവുമായി ദൈർഘ്യമേറിയ ബജറ്റ് പ്രസംഗത്തിൽ റെക്കോഡ് ഇട്ട നിർമല സീതാരാമൻ ഇക്കുറി ആകെ 58 മിനിറ്റുകൾ മാത്രമാണ് ഇടക്കാല ബജറ്റ് പ്രസംഗത്തിനായി ചെലവഴിച്ചത് .
അഞ്ചു ബജറ്റുകള്‍ അവതരിപ്പിച്ച അരുണ്‍ ജെയ്റ്റലി, മന്മോഹന് സിംഗ്,പി. ചിദംബരം, യശ്വന്ത് സിന്‍ഹ എന്നിവരുടെ റെക്കോഡുകളും നിര്‍മല മറികടന്നു. അഞ്ച് സമ്പൂര്‍ണ ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ച തുടര്‍ച്ചയായി ആറ് ബജറ്റെന്ന റെക്കോഡ് 1959-64 കാലഘട്ടത്തില്‍ ധനമന്ത്രിയായിരുന്ന ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയുടെ പേരിലാണ്.
2019ലാണ് നിര്‍മല ആദ്യ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. 2014ൽ മോദി സർക്കാരിൽ ധനമന്ത്രാലയത്തിന്റെ ചുമതലയേറ്റ ശേഷം 2014-15 മുതൽ 2018-19 വരെ തുടർച്ചയായി അഞ്ച് ബജറ്റുകളാണ് ജെയ്റ്റ്ലി അവതരിപ്പിച്ചത്.ജെയ്റ്റ്ലിയുടെ അനാരോഗ്യത്തെത്തുടർന്ന് മന്ത്രാലയത്തിന്റെ അധിക ചുമതല വഹിച്ചിരുന്ന പിയൂഷ് ഗോയൽ 2019-20 ലെ ഇടക്കാല ബജറ്റ് അല്ലെങ്കിൽ വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിച്ചിരുന്നു.
2019 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം, മോദി 2.0 സർക്കാരിൽ, നിര്‍മലക്ക് ധനകാര്യ വകുപ്പ് നൽകി. 2019-ൽ ബജറ്റ് അവതരിപ്പിച്ച നിര്‍മല ഇന്ദിരാ ഗാന്ധിക്കു ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയായി.കോൺഗ്രസിന്റെ പി. ചിദംബരവും 2004-05 മുതൽ 2008-09 വരെ തുടർച്ചയായി അഞ്ച് ബജറ്റുകൾ അവതരിപ്പിച്ചിരുന്നു.നരസിംഹ റാവു സർക്കാരിന്റെ കാലത്ത് മൻമോഹൻ സിംഗിന് ധനകാര്യ വകുപ്പിന്റെ ചുമതല നൽകുകയും അദ്ദേഹം 1991-92 മുതൽ 1995-96 വരെയുള്ള ബജറ്റുകൾ അവതരിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം 87 മിനിറ്റ് കൊണ്ടാണ് തന്റെ അഞ്ചാമത്തെ ബജറ്റ് നിര്‍മല അവതരിപ്പിച്ചത്. നിര്‍മലയുടെ ബജറ്റ് പ്രസംഗ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റായിരുന്നു ഇത്. 2022ല്‍ 92 മിനിറ്റ് കൊണ്ടാണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്. 2021ൽ ഒരു മണിക്കൂറും 50 മിനിറ്റും സംസാരിച്ചു.2020-ൽ, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റാണ് നിര്‍മല അവതരിപ്പിച്ചത്. രണ്ടു മണിക്കൂറും 40 മിനിറ്റും നീണ്ടു നിന്ന ബജറ്റ് പ്രസംഗത്തിലൂടെ എല്ലാ റെക്കോഡുകളെയും കാറ്റില്‍ പറത്തി.