തിരുവനന്തപുരം : വിദേശസഹായം സ്വീകരിക്കുന്നതിൽ കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നു എന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശസഹായം സ്വീകരിക്കാൻ കേന്ദ്രം അനുമതി നൽകിയ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം. 2018 പ്രളയകാലത്ത് വിദേശസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന് കേന്ദ്രം അനുമതി നിരസിച്ചിരുന്നു.
ദുരിതാശ്വാസമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വിദേശരാജ്യങ്ങളിൽ നിന്ന് പണം സ്വീകരിക്കാനുള്ള അനുവാദം നൽകുന്നതിൽ രാഷ്ട്രീയ വിവേചനം പാടില്ലെന്ന് ധനമന്ത്രി ബാലഗോപാൽ പറഞ്ഞു. ‘മഹാരാഷ്ട്രക്ക് വിദേശത്തുനിന്ന് പണം സ്വീകരിക്കാൻ കേന്ദ്രം അനുവാദം കൊടുത്തു. കേരളത്തിലെ പ്രളയ കാലത്ത് അങ്ങനെ സംഭാവന വാങ്ങാനുള്ള അനുമതി കേന്ദ്രം നൽകിയില്ല. ദുരന്തങ്ങൾ ആയിരിക്കണം എപ്പോഴും മാനദണ്ഡം. ഇക്കാര്യത്തിൽ തുല്യമായ നീതി വേണം.’ മന്ത്രി പറഞ്ഞു.
കേരളത്തിന്റെ അധികമേഖലയിലും പ്രളയം ബാധിച്ച സന്ദർഭത്തിലാണ് വിദേശസഹായം സ്വീകരിക്കാൻ കേന്ദ്രത്തോട് അനുവാദം ചോദിച്ചത്. എന്നാൽ കേന്ദ്രം അത് നിരസിക്കുകയും ഇപ്പോൾ മഹാരാഷ്ട്രക്ക് അനുവാദം നൽകുകയും ചെയ്തുവെന്ന് ബാലഗോപാൽ. മഹാരാഷ്ട്ര ഭരിക്കുന്ന സർക്കാരും കേന്ദ്രം ഭരിക്കുന്ന സർക്കാരും ഒന്നായതുകൊണ്ടാണോ ഇത്തരത്തിലുള്ള വിവേചനമെന്ന് സ്വാഭാവികമായും തോന്നുമെന്നും മന്ത്രി പറഞ്ഞു. ദുരന്തം വരുന്ന സന്ദർഭത്തിൽ ഫെഡറലിസത്തെ സഹായിക്കുന്ന നിലപാടല്ല കേന്ദ്രത്തിന്റേതെന്നും മന്ത്രി കുറ്റപ്പെടുത്തി.