തിരുവനന്തപുരം : ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന പരാതിയിൽ കമ്പനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി സർക്കാർ.
എംഡി പൂക്കോയ തങ്ങൾ, ചെയർമാനും മുസ്ലിം ലീഗ് മുൻ എംഎൽഎയുമായ എം.സി കമറുദ്ദിൻ തുടങ്ങിയവരുടെ പേരിലുള്ള സ്വത്തു വകകളാണ് കണ്ടു കെട്ടിയത്. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം കോംപീറ്റന്റ് അതോറിറ്റിയായ സംസ്ഥാന ഫിനാൻസ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ക്രൈം ബ്രാഞ്ച് എസ്പി പി.പി സദാനന്ദന്റെ റിപ്പോർട്ടിലാണ് നടപടി.
പയ്യന്നൂര്‍ ടൗണില്‍ സ്ഥിതി ചെയ്യുന്ന ഫാഷന്‍ ഓര്‍ണമെന്‍സ് ജ്വല്ലറി കെട്ടിടം, ബംഗളൂരു സിലികുണ്ട വില്ലേജില്‍ പൂക്കോയ തങ്ങളുടെ പേരില്‍ വാങ്ങിയ ഒരേക്കര്‍ ഭൂമി, ഖമര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിക്കു വേണ്ടി കാസറഗോഡ് ടൗണില്‍ വാങ്ങിയ ഭൂമി, ടി.കെ. പൂക്കോയ തങ്ങളുടെ പേരിലുളള മാണിയാട്ടെ സ്ഥലം, എം.സി കമറുദ്ദീന്റെ പേരിൽ ഉദിനൂരിലുള്ള 17 സെന്റ് സ്ഥലം, കമറുദ്ദീന്റെ ഭാര്യയുടെ പേരിലുളള 23 സെന്റ് സ്ഥലം എന്നിവ കണ്ടു കെട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഫാഷൻ ഗോൾഡിന്റെ പേരിൽ ആകെ 800 പേരിൽ നിന്ന് 150 കോടിയോളം രൂപയാണ് സമാഹരിച്ചത്. വ്യാജ സർട്ടിഫിക്കറ്റാണ് നിക്ഷേപകർക്ക് നൽകിയത്. നിക്ഷേപകരെ കബളിപ്പിക്കാനായി അഞ്ച് കമ്പനികളാണ് ഫാഷൻ ഗോൾഡ് ചെയർമാനായ എം.സി. കമറൂദ്ദീനും എംഡിയായ പൂക്കോയ തങ്ങളും രജിസ്റ്റർ ചെയ്തത്.
2006 ൽ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന പേരിൽ ചന്തേര മാണിയാട്ട് തവക്കൽ കോംപ്ലക്സിലാണ് ആദ്യ കമ്പനി രജിസ്റ്റർ ചെയ്തത്. പിന്നീട് 2007 ലും 2008 ലും 2012 ലും 2016 ലുമായാണ് മറ്റുകമ്പനികൾ രജിസ്റ്റർ ചെയ്തത്. മുസ്ലീം ലീഗിന്റെ ഭാരവാഹികളും ലീഗുമായി അടുത്ത ബന്ധമുള്ളവരും ചേർന്ന് നടത്തുന്ന സ്ഥാപനമെന്ന് പറഞ്ഞാണ് ലീഗ് അണികളായ സമ്പന്നരെയും മറ്റുള്ളവരെയും ഇവർ വലയിൽ വീഴ്ത്തിയത്.