ഇന്ത്യ പാക് വെടിനിർത്തൽ സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ വ്യാജപ്രചരണം. ഇന്ത്യ പാകിസ്ഥാൻ വെടിനിറുത്തൽ എങ്ങനെ നിലവിൽ വന്നു എന്നതിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് നൽകിയ വിശദീകരണം വാർത്തയാക്കിയത് വളച്ചൊടിച്ചാണ് വ്യാജപ്രചരണം നടക്കുന്നത്. ഈ വാർത്ത ഏഷ്യാനെറ്റ് ന്യൂസിനായി റിപ്പോർട്ട് ചെയ്ത പ്രശാന്ത് രഘുവംശം തന്നെ നിജസ്ഥിതി വെളിവാക്കി സോഷ്യൽ മീഡിയയിൽ വിശദീകരണം നൽകിയിട്ടുണ്ട്. വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടിയും സ്വീകരിക്കുമെന്ന് പ്രശാന്ത് രഘുവംശം വെളിവാക്കി.
ഇസ്ലാമാബാദില് സൈനീക മേധാവികളോട് സംസാരിക്കുമ്പോഴാണ് മെയ് 9 നും പത്തിനുമിടയില്‍ തനിക്ക് രണ്ടു ഫോണ്‍കോളുകള്‍ വന്നതായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്തമാക്കിയത്.
രണ്ടു കാര്യങ്ങള്‍ ഷഹ്ബാസ് ഷെരീഫ് പറയുന്നു
2.30 മണിയ്ക്ക് തന്നെ കരസേന മേധാവി ജനറല്‍ അസിം മുനീര്‍ വിളിച്ച് ഇന്ത്യ നൂര്‍ ഖാന് താവളത്തില്‍ അടക്കം മിസൈല്‍ അയച്ചു എന്നറിയിച്ചു. ‘പുലര്‍ച്ചെ ഫജ്!ര്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം നീന്തുകയായിരുന്ന സമയത്ത് രണ്ടാമത്തെ ഫോണ്‍ വന്നു. വെടിനിറുത്തലിനുള്ള ശുപാര്‍ശ വന്നു എന്നാണ് സേന മേധാവി അസിം മുനീര്‍ താന്‍ നീന്തുകയായിരുന്ന സമയത്ത് വിണ്ടും വിളിച്ച് അറിയിച്ചത്’
ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി പ്രശാന്ത് നല്കിയ റിപ്പോര്‍ട്ടിലും രണ്ടരയ്ക്കുള്ള ആദ്യ വിളിയും പിന്നീട് പാക് പ്രധാനമന്ത്രി നീന്തുന്ന സമയത്തുള്ള രണ്ടാമത്തെ വിളിയും കൃത്യമായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘Swimming’ എന്ന് ഇംഗ്ളീഷില്‍ തന്നെയാണ് പാക് പ്രധാനമന്ത്രി പറഞ്ഞത്. അതിന്റെ വിഡിയോ ലിങ്കില്‍ കാണാം. പാക് പ്രധാനമന്ത്രി പറഞ്ഞത് റിപ്പോര്‍ട്ട് ചെയ്ത വിഡിയോയും ഒപ്പം ഇടുന്നു. നീന്ദ്(ഉറക്കം) എന്ന വാക്ക് തന്നെ പ്രധാനമന്ത്രി ഉപയോഗിച്ചിട്ടില്ല. ‘SWIMMING’ എന്ന വാക്ക് വ്യക്തമായി ഉപയോഗിക്കുന്നു. ‘നീന്ദ്’ എന്ന് പറഞ്ഞതിനെ ‘നീന്തല്‍’ എന്ന് തര്‍ജ്ജമ ചെയ്ത് റിപ്പോര്‍ട്ട് ചെയ്തതായി ട്രോളുകളുണ്ടാക്കി ബിജെപി അനുകൂല സോഷ്യല്‍ മീഡിയ ട്രോളര്‍മാരും തീവ്ര വലതുപക്ഷ ഹാന്‍ഡിലുകളും പ്രചരിപ്പിച്ചത്.