തിരുവനന്തപുരം : പ്രധാനമന്ത്രി എത്തി ഉദ്ഘാടനം ചെയ്യാനായി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേരെ ബോംബ് ഭീഷണി. വെള്ളിയാഴ്ച കമ്മീഷനിങ് നടക്കാനിരിക്കെയാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിന് എത്തുന്ന സാഹചര്യത്തിൽ എസ്പിജി നിയന്ത്രണത്തിലാണ് വിഴിഞ്ഞം തുറമുഖ മേഖലയുള്ളത്. അതിനാൽ തന്നെ ബോംബ് ഭീഷണി വ്യാജമാകുമെന്നാണ് വിവരം. മലപ്പുറത്ത് ഒരു കേന്ദ്രത്തിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. എന്നാൽ ഇത് എവിടെയാണെന്ന് വ്യക്തമായിട്ടില്ല.
അതേസമയം വ്യാഴാഴ്ച രാത്രി7.30 യോടെ പ്രധാനമന്ത്രി എത്താൻ ഇരിക്കെ തിരുവനന്തപുരം നഗരം കനത്ത സുരക്ഷാ വലയത്തിലാണ്. നഗരത്തിലെമ്പാടും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കടലിൽ കോസ്റ്റ്ഗാർഡും നേവിയും സുരക്ഷയൊരുക്കും. തമ്പാനൂരിൽ നിന്നും കിഴക്കേക്കോട്ടയിൽ നിന്നും കെഎസ്ആർടിസി വിഴിഞ്ഞത്തേക്ക് പ്രത്യേക സർവീസുകൾ നടത്തും. പഹൽഗാം ആക്രമണത്തിന്റെ പശ്ചാതലത്തിൽ കനത്ത സുരക്ഷയിലാണ് നഗരമുള്ളത്.
പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഉണ്ടാവും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണിവരെയും വെള്ളിയാഴ്ച രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെയുമാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക.