കൊച്ചി: നിയമപോരാട്ട വഴിയിൽ പുതിയൊരു അദ്ധ്യായം രചിച്ച് ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരായ അശ്ലീല പോസ്റ്റിൽ ഹൈക്കോടതി ഇടപെടൽ. കേസിൽ പ്രതിയായ മുൻ സബ് ജഡ്ജിയും സിപിഎം സൈബർ പോരാളിയുമായ എസ് സുദീപിനെ കൊണ്ടുതന്നെ പോസ്റ്റ് പിൻവലിപ്പിച്ചാണ് ഹൈക്കോടതി നിലപാട് എടുത്തത്. രാജ്യത്തിനുള്ളിൽ മാത്രം പോസ്റ്റ് നീക്കിയ ഫെയ്സ്ബുക്ക് നടപടി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രതിയായ സുദീപിനെ കൊണ്ട് തന്നെ കോടതി പോസ്റ്റ് നീക്കം ചെയ്യിപ്പിച്ചത്.
ഫേസ്ബുക്കിനെയും മാതൃകമ്പനിയായ മെറ്റയെയും കക്ഷിചേർത്തു കൊണ്ടാണ് ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരായ അശ്ളീല പോസ്റ്റ് കേസ് കോടതിയിൽ മുന്നോട്ടുപോയത്. സാധാരണ ഗതിയിൽ പൊലീസ് തന്നെ പോസ്റ്റ് നീക്കി നീതി ഉറപ്പാക്കേണ്ടതാണ്. പോസ്റ്റ് നീക്കം ചെയ്യണമെന്ന ആവശ്യം പൊലീസ് സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞതോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ കഴിഞ്ഞ നവംബറിൽ ഹൈക്കോടതിയെ സമീപിച്ചത്. രാജ്യത്തിന്റെ അതിർത്തി കടന്നു പ്രചരിച്ച ഒരു അശ്ളീല പോസ്റ്റും അതിന് ഇന്ത്യക്ക് അകത്ത് മാത്രം നിരോധനം ഏർപ്പെടുത്തിയ ഫേസ്ബുക്കിന്റെ നടപടിയുമാണ് കേസിന് പുതിയ മാനങ്ങൾ നൽകിയത്.
നിയമവഴിയിൽ മെറ്റ കമ്പനിയുമായി പുതിയൊരു അദ്ധ്യായം കൂടിയാണ് ഈ കേസ് തുറന്നിടുന്നത്. ഹൈക്കോടതിയുടെ അധികാര പരിധിയിൽ അല്ലാത്തതിനാൽ രാജ്യത്തിന് പുറത്ത് അശ്ലീല പോസ്റ്റ് നീക്കം ചെയ്യാനാകില്ലെന്നായിരുന്നു കേസ് പരിഗണിച്ചപ്പോൾ മെറ്റയുടെ നിലപാട്. മുൻ സബ് ജഡ്ജ് എഴുതിയത് ആരും ആരെക്കുറിച്ചും എഴുതാൻ പാടില്ലാത്ത ഭാഷയെന്ന് പരാമർശിച്ച ജസ്റ്റിസ് മുഹമ്മദ് നിയാസ് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും ഉടൻ പോസ്റ്റ് നീക്കം ചെയ്യണമെന്ന ഉത്തരവിൽ ഉറച്ച് നിന്നു.
കോടതിയുടെ അധികാര അതിർത്തി സംബന്ധിച്ച മെറ്റയുടെ വാദം വിശദമായി പിന്നീട് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഇതോടെയാണ് മെറ്റ കമ്പനി എസ് സുദീപിന് ഈ പോസ്റ്റിൽ ആക്സെസ് അനുവദിച്ചതും അശ്ലീല പോസ്റ്റ് പ്രതി തന്നെ നീക്കം ചെയ്തതും. കഴിഞ്ഞ ജൂലൈ മാസത്തിലാണ് സിന്ധു സൂര്യകുമാറിനെ ഹീനമായ ഭാഷയിൽ അധിക്ഷേപിച്ചു കൊണ്ടുള്ള മുൻ ജഡ്ജി സുദീപിന്റെ വിവാദ പോസ്റ്റ് വന്നത്.സ്ത്രീവിരുദ്ധ പോസ്റ്റ് ചർച്ചയായതോടെ പൊലീസ് കേസെടുത്തു. എന്നിട്ടും പോസ്റ്റ് പിൻവലിക്കാതിരുന്ന എസ് സുദീപ് ഒടുവിൽ ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് അഞ്ച് മാസങ്ങൾക്ക് ശേഷം പോസ്റ്റ് നീക്കം ചെയ്തത്.
കേസ് ഹൈകോടതിയിലെത്തിയതോടെ ഈ പോസ്റ്റിന് ഫെയ്സ്ബുക്ക് മാതൃകമ്പനിയായ മെറ്റ രാജ്യത്തിനുള്ളിൽ പൂട്ടിട്ടിരുന്നു. എന്നാൽ ഇന്ത്യയിൽ മാത്രമാണ് പോസ്റ്റിന് ജിയോ ബ്ലോക്കിംഗ് മെറ്റ നടത്തിയത്. ഇതോടെ വിദേശരാജ്യങ്ങളിൽ പോസ്റ്റ് അതേപോലെ തുടർന്നു. വിഷയം ശ്രദ്ധയിൽപെടുത്തിയപ്പോൾ പോസ്റ്റ് എല്ലായിടത്ത് നിന്നും നീക്കം ചെയ്യണമെന്നും പ്രചരിപ്പിക്കുന്നത് തടയണമെന്നും ഹൈക്കോടതി ജഡ്ജ് മുഹമ്മദ് നിയാസ് ശക്തമായ നിലപാട് എടുത്തു. ഇതോടെയാണ് സുദീപിന് തന്നെ പോസ്റ്റ് നീക്കം ചെയ്യാൻ നിശ്ചിത സമയം മെറ്റ അനുവദിച്ചത്. പിന്നാലെ മുൻ സബ് ജഡ്ജ് തന്റെ അക്കൗണ്ടിൽ നിന്ന് അശ്ലീല പോസ്റ്റ് നീക്കം ചെയ്തു.
വാദത്തിനിടെ കേസിൽ കുറ്റപ്പത്രം സമർപ്പിച്ചതായി കന്റോൺമെന്റ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഐടി വകുപ്പിലെയടക്കം നിസാര വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ്, പ്രതിയെ ചോദ്യം ചെയ്യാനോ അശ്ലീല പോസ്റ്റിട്ട ഉപകരണങ്ങൾ പിടിച്ചെടുക്കാനോ ഇതുവരെ തയ്യാറായിട്ടില്ല.