തിരുവനന്തപുരം : അഞ്ച് പതിറ്റാണ്ടിലേറെക്കാലം കോൺഗ്രസ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന മുൻ മന്ത്രിയും സ്പീക്കറും എം.പിയും ഗവർണറുമായ വക്കം പുരുഷോത്തമന്റെ സംസ്ക്കാരം നാളെ നടക്കും. ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച രാവിലെ 11ന് വക്കം കടവിളാകത്ത് വീട്ടുവളപ്പിലാണ് സംസ്ക്കാരം.
ഇന്ന് രാവിലെ 10ന് ഡി.സി.സി. ഓഫീസിലും 11.30ന് കെ.പി.സി.സി. ഓഫീസിലും മൃതദേഹം പൊതുദർശത്തിന് വയ്ക്കും. കെ.പി.സി.സി.ഓഫീസിൽ നിന്ന് വിലാപയാത്രയായി വക്കത്തേക്ക് കൊണ്ടുപോകും. വൈകിട്ട് ആറ്റിങ്ങൽ കച്ചേരിനടയിലും പിന്നീട് ജൻമ സ്ഥലമായ വക്കം കടവിളാകത്ത് വീട്ടിലും പൊതുദർശനംനടക്കും. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം കുമാരപുരത്തെ വസതിയായ ബിന്ദുഭവനിൽ വിശ്രമത്തിലായിരുന്ന വക്കത്തിന്റെ അന്ത്യം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു.
ഭാര്യ: മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ.ലില്ലി. മക്കൾ: ബിനു പുരുഷോത്തമൻ,ഡോ.ബിന്ദു(ഗൈനക്കോളജിസ്റ്റ്, കിംസ് ഹോസ്പിറ്റൽ), പരേതനായ ബിജു പുരുഷോത്തമൻ. മരുമക്കൾ:സോണിയാ ബിനു, ഡോ.രാജഗോപാൽ (എ.ജെ.ഹോസ്പിറ്റൽ കഴക്കൂട്ടം),അനിതാ ബിജു.