കൊച്ചി : ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾ തള്ളി സിപിഎം നേതാവും ദേവികുളം മുൻ എംഎൽഎയുമായ എസ്. രാജേന്ദ്രൻ . കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി ഇന്നലെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതോടെ ഉയർന്ന അഭ്യൂഹങ്ങളാണ് രാജേന്ദ്രൻ തള്ളിയത്. ഡൽഹിയിൽനിന്ന് ഇന്നലെ രാത്രി 11.30ന് തിരിച്ചെത്തിയ അദ്ദേഹം നെടുമ്പാശേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
പാർട്ടിയുമായി പ്രശ്നങ്ങളുണ്ട്. എങ്കിലും തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകും. പ്രശ്നങ്ങൾ നേതാക്കളുമായി ചർച്ച ചെയ്യും. അതുവരെ സജീവമായി പ്രവർത്തിക്കില്ല. എന്നാൽ, താൻ സിപിഎമ്മിൽ തന്നെ തുടരുമെന്ന് രാജേന്ദ്രൻ വ്യക്തമാക്കി. ബിജെപി നേതാക്കൾ ക്ഷണിച്ചിരുന്നു. താൽപര്യമില്ലെന്ന് അറിയിച്ചതായും രാജേന്ദ്രൻ പറഞ്ഞു. ഡൽഹിയിൽ പോയതും കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതും സത്യമാണ്. ജാവഡേക്കറുമായി വ്യക്തിപരമായി പണ്ടുമുതലേ ബന്ധമുണ്ട്. ബന്ധുവിന്റെ വിവാഹക്ഷണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ കണ്ടത്. വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണ് ഒരു മണിക്കൂർ നീണ്ട സംഭാഷണത്തിൽ പ്രതിപാദിച്ചത്. ഞാൻ ബിജെപിയിലേക്ക് എന്ന തരത്തിലുള്ള പ്രചാരണം ശരിയല്ല. എസ്. രാജേന്ദ്രൻ പറഞ്ഞു.
മൂന്നാറിൽ സിപിഎം സമ്മേളനത്തിൽ പങ്കെടുത്തതിന്റെ തൊട്ടടുത്ത ദിവസം വേദിയിൽ അപമാനം നേരിട്ടതിനാലാണ് രാജേന്ദ്രന്റെ മനംമാറ്റമെന്നാണു വിവരം. 2 വർഷമായി സിപിഎം പരിപാടികളിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു രാജേന്ദ്രൻ. സിപിഎം നേതാക്കളായ കെ.കെ.ജയചന്ദ്രൻ, എം.എം.മണി, സി.വി.വർവർഗീസ് എന്നിവരുമായി നടന്ന ചർച്ചയെത്തുടർന്നാണ് 17ന് പഴയ മൂന്നാറിൽ എൽഡിഎഫ് കൺവൻഷനിൽ രാജേന്ദ്രൻ പങ്കെടുത്തത്. എന്നാൽ രാജേന്ദ്രന് പ്രസംഗിക്കാൻ അവസരം നൽകിയില്ല. ഇതു തന്നെ അപമാനിച്ചതിന് തുല്യമാണെന്ന് രാജേന്ദ്രൻ അനുയായികളോടു പറഞ്ഞിരുന്നു.
എന്നാൽ എസ്.രാജേന്ദ്രന്റെ പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഉത്കണ്ഠയില്ലെന്നും സിപിഎം വ്യക്തികേന്ദ്രീകൃതമായ പാർട്ടിയല്ലെന്നുമാണ് ഇടുക്കി സെക്രട്ടറി സിവി വർഗീസ് പ്രതികരിച്ചത്. ഊഹാപോഹങ്ങൾക്കു പിന്നാലെ പോകേണ്ട ആവശ്യം പാർട്ടിക്കില്ല. ഒരാളുടെയും സമ്മർദങ്ങൾക്കു വഴങ്ങില്ല. രാജേന്ദ്രനുമായി സംസാരിക്കേണ്ട ആവശ്യം ഇപ്പോഴില്ല. സി.വി.വർഗീസ് പറഞ്ഞു.