കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. കോളേജ് ഗേറ്റ് ഉപരോധിച്ച് ആണ് പ്രതിഷേധം. വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. നാലാം സെമസ്റ്റർ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ കോളജിനെതിരെ ആരോപണവുമായി ശ്രദ്ധയുടെ കുടുംബം രംഗത്ത് വന്നിരുന്നു.
തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെ വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കോളേജ് അധികൃതര്‍ പിടിച്ചുവച്ചെന്ന് ഉള്‍പ്പെടെയാണ് വീട്ടുകാര്‍ പരാതിപ്പെടുന്നത്. കോളേജിന്റെ ലാബില്‍ വച്ച് ശ്രദ്ധ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന് പറഞ്ഞാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥിനിയെ ശകാരിച്ചിരുന്നത്. രണ്ട് ദിവസത്തോളം കോളജ് അധികൃതര്‍ കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചു. ഫോണ്‍ തിരികെ കിട്ടണമെങ്കില്‍ എറണാകുളത്തുനിന്നും മാതാപിതാക്കള്‍ നേരിട്ട് കോളേജിലെത്തണമെന്നും വിദ്യാര്‍ത്ഥിനിയോട് കോളജ് അധികൃതര്‍ പറഞ്ഞിരുന്നു.
പിന്നീട് കോളജ് അധികൃതര്‍ കുട്ടിയുടെ വീട്ടുകാരെ ഫോണ്‍ ചെയ്യുകയും ഫോണ്‍ ഉപയോഗത്തിന്റെ കാര്യമുള്‍പ്പെടെ വീട്ടുകാരെ ധരിപ്പിക്കുകയും ചെയ്തു. സെമസ്റ്റര്‍ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥിയ്ക്ക് മാര്‍ക്ക് കുറഞ്ഞെന്ന കാര്യവും കോളേജ് അധികൃതര്‍ കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയ്ക്ക് കോളജില്‍ അപമാനം നേരിടേണ്ടി വന്നുവെന്നും കുട്ടിയെ ഇത് വല്ലാത്ത മാനസിക ബുദ്ധിമുട്ടിലെത്തിച്ചുവെന്നും വീട്ടുകാര്‍ ആരോപിക്കുന്നു. ശ്രദ്ധയുടെ മരണത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.